എല്‍പിജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ: മാറ്റം വരുത്തില്ലെന്ന് ഐഒസി

കൊച്ചി ∙ എല്‍പിജി വിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് സബ്‌സിഡി ട്രാന്‍സ്ഫര്‍ സ്‌കീമില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി വിഹിതം ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന നിലവിലുള്ള സബ്‌സിഡി ട്രാന്‍സ്ഫര്‍ സംവിധാനം അതേപടി തുടരും.

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി ) അഥവാ പഹല്‍ സ്‌കീം പ്രകാരം മാര്‍ക്കറ്റ് നിരക്കില്‍ എല്‍പിജി വാങ്ങുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും സബ്‌സിഡി വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.

എല്‍പിജി വിലയിലുണ്ടാകുന്ന വര്‍ധനക്ക് ആനുപാതികമായി സബ്‌സിഡി ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താവിന് പരിരക്ഷ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. അനധികൃത എല്‍പിജി കണക്ഷനുകള്‍ തടയാനും സബ്‌സിഡി അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും നേരിട്ട് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നുണ്ട്.

23 കോടി എല്‍പിജി ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നു. 2014 മുതല്‍ ഇതുവരെ 94500 കോടി രൂപ എല്‍ പി ജി സബ്‌സിഡിയായി ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഐഒസി വ്യക്തമാക്കി.