വിവാദങ്ങള്‍ ഒഴിവാക്കൂ; പുനര്‍നിര്‍മാണത്തിലാകണം ശ്രദ്ധ: കേരളത്തോട് ഗവര്‍ണര്‍

'കേരളം നാളെ' വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്തു ഗവര്‍ണര്‍ സംസാരിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം∙ സംസ്ഥാനത്തിന്‍റെ എല്ലാ ശ്രദ്ധയും പ്രളയാനന്തര പുനര്‍നിര്‍മാണത്തിലാകണമെന്നു ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അവധി നല്‍കണമെന്നും പി. സദാശിവം ആവശ്യപ്പെട്ടു. ലഭിച്ച തുക ഉപയോഗിച്ചു നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങണം. കൂടുതല്‍ സഹായം കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മലയാള മനോരമയും മനോരമ ന്യൂസും ചേര്‍ന്നു സംഘടിപ്പിച്ച 'കേരളം നാളെ' വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്തു ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ആശയക്കൂട്ടങ്ങളും രാഷ്ട്രീയനേതാക്കളുടെ സംവാദവുമാണ് ഉച്ചകോടിയുടെ കാതല്‍. ശശിതരൂര്‍ എംപി അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സ്വാഗതവും മനോരമ ന്യൂസ്, ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ് നന്ദിയും പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അടക്കം പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്കു മൂന്നിനു കേരള വികസനം – ഒത്തൊരുമയുടെ രാഷ്ട്രീയ വിഷയത്തിലുള്ള സംവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ഐബിഎസ് എക്സിക്യുട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് നാലരയ്ക്കാണു സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യന്ന സമാപന സമ്മേളത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടി ശുപാര്‍ശകള്‍ ജോസ് സിറിയക്, ടി. ബാലകൃഷ്ണന്‍, ജി. വിജയരാഘവന്‍ എന്നിവര്‍ അവതരിപ്പിക്കും.