ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ശനിയാഴ്ച രാത്രി വൈകി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. പതിനേഴു മണിക്കൂർ നീണ്ടുനിന്ന ഏറ്റമുട്ടലിൽ ഒരു സൈനികനു പരുക്കേറ്റു. ശ്രീനഗറിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മുജ്ഗുണ്ട് ഗ്രാമത്തിലെ വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണു ഭീകരരെ കണ്ടെത്തിയത്.

സ്ഥലത്തുനിന്ന് ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും ശേഖരം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടർന്നു സ്ഥലത്തു സൈന്യവും പ്രക്ഷോഭകരും തമ്മിൽ സംഘർഷമുണ്ടായി. സ്ഫോടക വസ്തുക്കൾ നീക്കം ചെയ്യുന്നതു വരെ സ്ഥലത്തു പ്രവേശിക്കുന്നതിൽ നിന്ന് ആളുകളെ പൊലീസ് വിലക്കി.