ജപ്തി ഭീഷണി, മുഖ്യമന്ത്രി വാക്കു പാലിച്ചില്ല: സനലിന്റെ കുടുംബം സമരത്തിന്

സനലിന്റെ ഭാര്യ വിജി, അമ്മ, മകന്‍ എന്നിവര്‍ സമരപ്പന്തലില്‍

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റു പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണു സമരം. മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണു സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.

ഒരു മാസം മുൻപാണു വാഹനത്തിനു ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞു ഡിവൈഎസ്പി ഹരികുമാർ സനലിനെ മറ്റൊരു വാഹനത്തിനു മുന്നിലേക്കു തളളിയിട്ടു കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടതു കൊണ്ടുതന്നെ ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നു ഡിജിപി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്നു മന്ത്രിമാർ വീട്ടിലെത്തി ഉറപ്പു നൽകി. പക്ഷേ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.

23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.