വനിതാ മതിലിനെതിരേ അയ്യപ്പജ്യോതി തെളിയിച്ചു പ്രതിഷേധിക്കാൻ ശബരിമല കർമ സമിതി

ശബരിമല ക്ഷേത്രം

കൊച്ചി∙ ശബരിമലയെ തകർക്കാൻ സർക്കാർ നീക്കം നടത്തുന്നതായി ആരോപിച്ച്, അയ്യപ്പ ജ്യോതിയും ജില്ലകൾ തോറും യുവതീ സംഗമവും നടത്താൻ ഹിന്ദു സംഘടനകളുടെ നേതൃയോഗത്തിൽ തീരുമാനിച്ചു. 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയപാതയിൽ വൈകിട്ട് 6 മുതൽ 7 വരെ അയ്യപ്പജ്യോതി തെളിയിക്കും. അങ്കമാലി മുതൽ പാറശാലവരെ എംസി റോഡിലായിരിക്കും അയ്യപ്പജ്യോതി. പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗം, അയ്യപ്പൻവിളക്ക് എന്നിവ നടത്തും. 

15,16,17 തീയതികളിൽ വീടുകളിൽ കർമസമിതി പ്രവർത്തകർ ഒപ്പു ശേഖരണം നടത്തി, ഭീമഹർജി രാഷ്ട്രപതിക്കു സമർപ്പിക്കും. മഹിളാ ഐക്യവേദിയുമായി ചേർന്നാണു ജില്ലാ കേന്ദ്രങ്ങളിൽ യുവതീസംഗമം. പ്രധാന കേന്ദ്രങ്ങളിൽ വിചാരസദസും സെമിനാറുമുണ്ടാകും. സാമുദായിക, ആധ്യാത്മിക സംഘടനകളുടെ വനിതാ നേതാക്കളുടെ യോഗം 18ന് 10ന് കോട്ടയം സ്വാമിയാർമഠത്തിലും കർമസമിതിയുടെ അഖിലേന്ത്യാ യോഗം 19ന് ബെംഗളൂരുവിലും ചേരും. സുപ്രീം കോടതിയിലെ പുനഃപരിശോധനാ ഹർജി സംബന്ധിച്ചു വിശദമായ യോഗം അടുത്തയാഴ്ച നടക്കുമെന്നും നേതാക്കൾ അറിയിച്ചു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ആഹ്വാനവുമായി ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഉടനീളം വനിതാ മതിൽ സംഘടിപ്പിക്കുന്നത്. എസ്എൻഡിപി യോഗം ഉൾപ്പെടെ വിവിധ സംഘടനകളും പരിപാടിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിലാണു വനിതാ മതിലെന്ന ആശയം ഉയർന്നുവന്നതെന്നും ഇതു സർക്കാരിന്റെ ആശയമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അറിയിച്ചിരുന്നു. പരിപാടിക്കെതിരെ ശക്തമായ വിമര്‍ശനമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.