ഹർത്താലിൽ സിപിഎം നേതാവിന്റെ മകനെതിരെ ആക്രമണം; ബിജെപി പ്രവർത്തകനു വെട്ടേറ്റു

കോഴിക്കോട് ∙ നവംബർ 17ലെ ബിജെപി ഹർത്താൽ ദിനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച സംഭവത്തിലെ പ്രതികളിലൊരാൾക്കു പട്ടാപ്പകൽ വെട്ടേറ്റു. പരുക്കേറ്റ കുറ്റ്യാടി സ്വദേശി ശ്രീജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബിജെപി പ്രവർത്തകനാണ്. ഉച്ചയ്ക്കു 12ന് ആണു ശ്രീജുവിനു വെട്ടേറ്റത്.

ഹർത്താൽ ദിവസം കാറിൽ യാത്ര ചെയ്യുമ്പോഴാണു കക്കട്ടിലിനു സമീപം അമ്പലക്കുളങ്ങരയിൽ മോഹനന്റെ മകൻ ജൂലിയസിനെയും മരുമകളും മാധ്യമപ്രവർത്തകയുമായ സാനിയോയെയും ഒരു സംഘം അമ്പലക്കുളങ്ങരയിൽവച്ചും പിന്നീടു നടുവണ്ണൂരിൽവച്ചും വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. കേസിൽ അറസ്റ്റിലായ ശ്രീജു ജാമ്യംകിട്ടി പുറത്തിറങ്ങിയതാണ്.