ലക്ഷം മലയാളികൾ കെണിയിൽ; തട്ടിപ്പിന്റെ മുൾമുനയിൽ കൊച്ചിയും തിരുവനന്തപുരവും

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കി ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ന്നിരിക്കുന്നത് 3 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കാര്‍ഡുകളാണ് ഏറ്റവും കൂടുതലായി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.

2 വര്‍ഷം മുന്‍പു ചെറിയതോതില്‍ തുടങ്ങിയ വില്‍പന, പൊലീസും ബാങ്കുകളും കണ്ണടച്ചതോടെയാണു തഴച്ചു വളര്‍ന്നതെന്നു മനോരമ ന്യൂസിലെ 'പണം കവരും കാര്‍ഡ്' അന്വേഷണത്തില്‍ കണ്ടെത്തി. 

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍ക്കപ്പെടുന്നുവെന്ന് ഉറപ്പായതോടെ എത്ര അക്കൗണ്ട് ഉടമകളെ ബാധിക്കുമെന്നായിരുന്നു അന്വേഷണം. ഡാര്‍ക് നെറ്റിലെ പരിശോധനയില്‍, കുറഞ്ഞത് ഒരു ലക്ഷം മലയാളികളെങ്കിലും തട്ടിപ്പിന്റെ വക്കിലാണ്.

ഡാര്‍ക് നെറ്റിലെ പത്തിലേറെ പ്രധാന സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഇന്ത്യയിലെ മാത്രം 3 ലക്ഷത്തിലേറെ കാര്‍ഡുകളാണു സൈറ്റുകളില്‍ കണ്ടെത്തിയത്. മലയാളികളുടേതായി ഒരു ലക്ഷത്തോളവും. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കാര്‍ഡുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

കാര്‍ഡിലെ ബാലന്‍സ് അനുസരിച്ചാണു വില. പിടിക്കപ്പെടാതിരിക്കാനായി കറന്‍സിയിലല്ല, ബിറ്റ്കോ‌യിനായിട്ടാണു തുകയുടെ കൈമാറ്റം. 2017 മുതല്‍ തട്ടിപ്പ് തുടങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അതീവരഹസ്യ ഇടപാടെന്ന പേരില്‍ ഇവയെ നിയന്ത്രിക്കാനാവാതെ നോക്കി നില്‍ക്കുകയാണു നിയമസംവിധാനങ്ങള്‍.