വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് പദവിയെ ചോദ്യം ചെയ്യാൻ അവസാന മിനിറ്റിൽ ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ ശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഔപചാരികമായി അംഗീകരിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ നടപടിക്രമങ്ങൾക്കിടെയാണ് പ്രമീള ജയപാലിന്റെ അസാധാരണ നീക്കം. എന്നാൽ, നടപടിക്രമങ്ങൾ കഴിഞ്ഞതായി പ്രഖ്യാപിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ജോ ബൈഡൻ പ്രമീളയെ വിലക്കി.
സിയാറ്റിൽനിന്നുള്ള പ്രമീള ആദ്യമായാണു യുഎസ് കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ട്രംപിന് 304 ഇലക്‌ട്രൽ കോളജ് വോട്ടുകളും ഹിലറിക്ക് 227 വോട്ടുകളുമാണുള്ളത്. ജോർജിയ സംസ്ഥാനത്തുനിന്നുള്ള ഇലക്ട്രൽ വോട്ടുകൾ അംഗീകരിച്ചതിനെതിരെയാണു പ്രമീള വിയോജിപ്പ് ഉന്നയിക്കാൻ ഒരുങ്ങിയതെങ്കിലും വാക്യം പൂർത്തിയാക്കും മുൻപേ ‘ചർച്ചയില്ല’ എന്നു പറഞ്ഞ് വൈസ് പ്രസിഡന്റ് തടയുകയായിരുന്നു.