അക്ര (ഘാന)∙ വിനോദയാത്രയ്ക്കെത്തിയ 20 ഹൈസ്കൂൾ വിദ്യാർഥികൾ വെള്ളച്ചാട്ടത്തിനു സമീപം മരങ്ങൾ കടപുഴകി വീണു മരിച്ചു. ഘാനയുടെ തലസ്ഥാനമായ അക്രയുടെ സമീപമുള്ള ബ്രോങ് – ആഹ്ഫോ മേഖലയിലെ കിൻടാപോ വെള്ളച്ചാട്ടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അസാധാരണമെന്ന് അധികൃതർ വിശേഷിപ്പിച്ച ദാരുണസംഭവം ഉണ്ടായത്.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ രാവിലെ മുതൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. പുഴയിൽ വിദ്യാർഥികൾ നീന്തുന്നതിനിടെ പെട്ടെന്നു ശക്തമായ കാറ്റടിക്കുകയും തീരത്തു നിന്ന മരങ്ങൾ കടപുഴകി വീഴുകയുമായിരുന്നു.
ഇതിൽ ഒരു വൻമരത്തിന്റെ അടിയിൽ അകപ്പെട്ടാണു കൂടുതൽ പേരും മരിച്ചത്. വിദ്യാർഥികളിൽ 18 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു.