കൊലപാതകം ഫെയ്സ്ബുക്കിൽ; പ്രതി ജീവനൊടുക്കി

വാഷിങ്ടൻ∙ ഈസ്റ്റർ ദിനത്തിൽ വഴിയാത്രക്കാരനെ കൊലപ്പെടുത്തിയശേഷം വിഡിയോ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പ്രദർശിപ്പിച്ചു ലോകത്തെ നടുക്കിയ കൊലയാളി പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ സ്വയംജീവനൊടുക്കി. ഞായറാഴ്ച മുതൽ പൊലീസ് തിരയുന്ന സ്റ്റീവ് സ്റ്റീഫൻസ് (37) ആണ് പെൻസിൽവേനിയ നഗരപ്രാന്തത്തിൽ പൊലീസിനു പിടികൊടുക്കാതെ സ്വയം വെടിവച്ചു മരിച്ചത്.

ക്ലീവ്‌ലൻഡിൽ മകനോടും കുടുംബത്തോടൊപ്പം ഈസ്റ്റർ ദിനം ചെലവഴിച്ചശേഷം നടക്കാനിറങ്ങിയ റോബർട് ഗോഡ്‌വിനെ (74) വെടിവച്ചു കൊലപ്പെടുത്തിയ സ്റ്റീവ്, പൊലീസ് സംഘം പിന്തുടരുന്നതിനിടയിൽ കാറിലിരുന്നു കൊലപാതക ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ അപ്‌‌ലോഡ് ചെയ്യുകയായിരുന്നു.

രണ്ടു മണിക്കൂറോളം ഈ ഭീകരദൃശ്യം ലോകമെങ്ങും കണ്ടു. പിന്നീടു ഫെയ്സ്ബുക് അധികൃതർ നീക്കം ചെയ്തു. പെൻസിൽവേനിയയിലെ ഭക്ഷണശാലയ്ക്കു പുറത്ത് ഇന്നലെ ഇയാളുടെ വാഹനം തിരിച്ചറിഞ്ഞ വഴിയാത്രക്കാർ ഉടൻ പൊലീസിനു വിവരംനൽകി. കൊലയാളിയും കൊല്ലപ്പെട്ട ഗോഡ്‌വിനുമായി മുൻപരിചയമുണ്ടായിരുന്നില്ല. മുൻപും താൻ അനേകംപേരെ കൊലപ്പെടുത്തിയിട്ടുള്ളതായി സ്റ്റീവ് അവകാശപ്പെട്ടിരുന്നു.