ഓർമകളുടെ മ്യൂസിയത്തിൽ ഹോക്കിങ്ങിന്റെ ചക്രക്കസേര

ലണ്ടൻ ∙ സ്റ്റീഫൻ ഹോക്കിങ് എന്നു കേട്ടാൽ മനസ്സിൽ തെളിയുന്ന ആ ചക്രക്കസേര ശാസ്ത്രപ്രതിഭയുടെ ഓർമകളുമായി മുന്നോട്ട്. കഴിഞ്ഞ 14ന് 76–ാം വയസ്സിൽ അന്തരിച്ച ഹോക്കിങ്ങിന്റെ സന്തതസഹചാരിയായിരുന്ന ഹൈടെക് ചക്രക്കസേര ലണ്ടനിലെ സയൻസ് മ്യൂസിയത്തിലെ പ്രത്യേക പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാകും.

ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളടക്കം വിപുലമായ പ്രദർശനമാണ് ആലോചനയിലുള്ളത്. മോട്ടോർ ന്യൂറോൺ രോഗംമൂലം ശാരീരിക ചലനങ്ങളും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിനെ ഗവേഷണ ജീവിതവുമായി മുന്നോട്ടു പോകാൻ സഹായിച്ചത് ആധുനിക സാങ്കേതികവിദ്യയിൽ നിർമിച്ച ചക്രക്കസേരയായിരുന്നു.

ഐആർ സെൻസറും എഴുത്തിനെ ശബ്ദമാക്കി മാറ്റാനുള്ള സംവിധാനവും യൂണിവേഴ്സൽ റിമോട്ടും ഉൾപ്പെടെ സജ്ജീകരണങ്ങളാണ് അദ്ദേഹത്തിനുവേണ്ടി സ്വീഡനിൽ നിർമിച്ച കസേരയ്ക്കുണ്ടായിരുന്നത്.