യുഎസ് സ്കൂളിൽ വെടിവയ്പ്: 10 മരണം

ഹൂസ്റ്റൺ∙ യുഎസിലെ ടെക്സസിൽ സാന്താ ഫെ ഹൈസ്കൂളിൽ ഒരു വിദ്യാർഥി നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മിക്കവരും വിദ്യാർഥികളാണ്. ഒരു പൊലീസ് ഓഫിസർ ഉൾപ്പെടെ ഏതാനും പേർക്കു പരുക്കേറ്റിട്ടുണ്ട്.

നിറയൊഴിച്ച വിദ്യാർഥി ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല.

ക്ലാസ്സുകൾ നടക്കുമ്പോഴാണു സംഭവം. വെടിയൊച്ച കേട്ടയുടൻ മറ്റു വിദ്യാർഥികളെ അധ്യാപകർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ യുഎസിലെ സ്കൂളുകളിൽ നടന്ന മൂന്നാമത്തെ വെടിവയ്പാണിത്. ഈ വർഷം ആരംഭിച്ചശേഷം യുഎസിൽ ഇതുവരെ മൊത്തം 22 വെടിവയ്പുകൾ ഉണ്ടായി.