Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊറന്റോ വെടിവയ്പ്: അക്രമി ഫൈസൽ ഹുസൈന് മാനസികാസ്വാസ്ഥ്യമെന്ന് കുടുംബം

ടൊറന്റോയിൽ നിന്ന് വിനോദ് ജോൺ
Rees-Fallon-Toronto-Shooting കൊല്ലപ്പെട്ട റീസ് ഫാലൻ(ഇടത്) അക്രമി വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യം (വലത്)

ടൊറന്റോ∙ ഞായറാഴ്ച രാത്രി നഗരത്തിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ തോക്കുധാരി ഇരുപത്തിയൊൻപതുകാരനായ ടൊറന്റോ നിവാസി ഫൈസൽ ഹുസൈൻ എന്നയാളാണെന്ന് പൊലീസ് അറിയിച്ചു. ഇതേസമയം, ഫൈസൽ മാനസികാസ്വാസ്ഥ്യത്തിന് ഏറെക്കാലമായി ചികിൽസ തേടിവരികയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു. ഫൈസലിന്റെ മാതാപിതാക്കൾ പാക്കിസ്ഥാനിൽനിന്നു കുടിയേറിവയരാണെന്ന് ഇവർ താമസിക്കുന്ന കെട്ടിടത്തിലുള്ളവർ പറഞ്ഞതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എപ്പോഴും നല്ല രീതിയിൽ പെരുമാറിയിരുന്ന ഒരു ചെറുപ്പക്കാരനാണു നാടിനെ നടുക്കിയ അക്രമത്തിനു പിന്നിലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താമസയിടത്തും സമീപസ്ഥലങ്ങളിലും ഇയാളെ കണ്ടിട്ടുള്ളവരിൽ ചിലർ പറഞ്ഞു. ആക്രമണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ ഫൈസൽ മരിച്ചിരുന്നു. ഏറ്റുമുട്ടലിലാണോ, സ്വയം വെടിവച്ചാണോ മരിച്ചതെന്നതു ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തോടെ വ്യക്തമാകുമെന്നാണു സൂചന. അക്രമിയുടെ ലക്ഷ്യത്തെക്കുറിച്ചു സൂചനകളില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാക്കും മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നേരത്തേ അഭ്യർഥിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഡാൻഫോർത്ത് അവന്യൂവിൽ ഫൈസൽ നടത്തിയ വെടിവെയ്പിൽ കൊല്ലപ്പെട്ട പത്തൊൻപതുകാരി നഴ്സിങ് പഠനത്തിനു തയാറെടുക്കുകയായിരുന്ന റീസ് ഫാലനാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട പത്തു വയസുകാരിയുടെ പേരുവിവരങ്ങൾ കുടുംബാംഗങ്ങളുടെ അഭ്യർഥനയെത്തുടർന്ന് പുറത്തുവിട്ടിട്ടില്ല. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതാണു പെൺകുട്ടി. ഇവൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും പരുക്കേറ്റ പതിമൂന്ന് പേരിൽ ഉൾപ്പെടുന്നു.

ഫൈസൽ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഡാൻഫോർത്ത് അവന്യു-ലാഗൻ അവന്യു ഇന്റർസെക്‌ഷനു സമീപം കറുത്ത വേഷവും തൊപ്പിയുമണിഞ്ഞു സാമാന്യം വേഗത്തിൽ നടക്കുകയായിരുന്ന ഫൈസൽ ഒരു റസ്റ്ററന്റിനു സമീപം എത്തിയപ്പോൾ കൈത്തോക്ക് എടുത്ത് വിഡിയോ ഗെയിമുകളിലേതുപോലെ വെടിയുതിർത്തു കളിക്കുകയായിരുന്നെന്നാണു ദൃക്സാക്ഷികളിൽ ചിലർ പ്രതികരിച്ചത്. പിന്നീട് ബൌഡൻ അവന്യു വരെ ഇതു തുടർന്നതായും ഇവിടെവച്ചാണു രണ്ടു പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബൌഡൻ അവന്യൂവിൽനിന്നു രക്ഷപ്പെട്ട അക്രമിയെ നൂറു മീറ്ററോളം അകലെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ചെറുപ്പക്കാരുടെ കൈകളിലേക്ക് തോക്കുകൾ

നഗരത്തിലും പരിസരപ്രദേശങ്ങളിലും സമാനമായ ഒട്ടേറെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ രാത്രികാല പട്രോളിങ് ശക്തമാക്കുന്നതായി ഇരുന്നൂറിലേറെ ഓഫിസർമാരെ നിയോഗിച്ചിരുന്നു. ഇതിനു രണ്ടു ദിവസത്തിനുശേഷം നടന്ന അക്രമത്തിന്റെ ഞെട്ടലിൽനിന്നു നാട് ഇനിയും മോചിതമായിട്ടില്ല.

ടൊറന്റോ പൊലീസ് രേഖകൾപ്രകാരം 2014ൽ 177, 2015ൽ 288, 2016ൽ 407, 2017ൽ 395 എന്നിങ്ങനെയാണ് അക്രമികളുമായി ബന്ധപ്പെട്ട വെടിവയ്പുകളുണ്ടായത്. ഈ വർഷം ആറു മാസം പിന്നിടുമ്പോഴേക്കും ഇതു ഇരുന്നൂറിലേറെയായതാണ് ആശങ്ക പടർത്തുന്നത്. ഇതിൽ 24 അക്രമങ്ങളിൽ മരണവും രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ അൻപതിലേറെ പേർക്കാണു ടൊറന്റോയിലും സമീപപ്രദേശങ്ങളിലുമായി വെടിയേറ്റത്. വേനൽ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇരുപതോളം സമാന അക്രമങ്ങളാണു രേഖപ്പെടുത്തിയത്.

ഒട്ടേറെ ചെറുപ്പക്കാരുടെ കൈകളിൽ തോക്കുകൾ എത്തുന്നതായും കണ്ടെത്തിയിരുന്നു. തോക്കിന്റെ വ്യാപകമായ ഉപയോഗത്തിനും അക്രമങ്ങൾക്കും തടയിടുന്നതിനു സേനയെ ശക്തിപ്പെടുത്തുന്നതിനു 15 ദശലക്ഷം ഡോളർ വകയിരുത്തിയിരുന്നു. ഇതേത്തുടർന്നാണു രാത്രികാല പട്രോളിങ്ങിനു മാത്രമായി ഇരുനൂറിലേറെ ഓഫിസർമാരെ ചുമതലപ്പെടുത്തിയത്.

ഞായറാഴ്ചത്തെ അക്രമത്തെത്തുടർന്ന്, അധോലോക സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞ് ഫെഡറൽ, പ്രവിശ്യാ തലത്തിലുള്ളവർ ബന്ധപ്പെട്ടതായി പൊലീസ് മേധാവി മാർക് സാൻഡേഴ്സ് വെളിപ്പെടുത്തി. ഒരു രാത്രി കൊണ്ട് പരിഹരിക്കാവുന്നതല്ല ഇതെന്നും ടൊറന്റോയിൽ മുൻകാലത്തെപ്പോലെ സമാധാനപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനു ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.

ടൊറന്റോയ്ക്ക് സമീപം മിസ്സിസാഗയിൽ ഏതാനും ആഴ്ചകൾക്കുമുൻപ് ബോംബെ ഭേൽ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനുമുണ്ടായിരുന്നു. അതിനു പിന്നിലെ അക്രമികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തരം സംഭവങ്ങളെത്തുടർന്ന് ആളുകൾ ഭീതിയിലാണെങ്കിലും മിക്ക വെടിവയ്പുകളും മയക്കുമരുന്ന് ഉൾപ്പെടെയുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പൊതുജനങ്ങൾ പരിഭ്രമിക്കേണ്ടതില്ലെന്നും വടക്കൻ അമേരിക്കയിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ടൊറന്റോ ഇപ്പോഴും ഒന്നാമതാണെന്നും പൊലീസ് നേരത്തേ പ്രതികരിച്ചിരുന്നു.

ഏപ്രിലിൽ ടൊറന്റോ നഗരത്തിലെ തിരക്കേറിയ യങ്- ഫിഞ്ച് ഇന്റർസെക്‌ഷനു സമീപം നടപ്പാതയിലേക്കു യുവാവ് വാൻ ഓടിച്ചുകയറ്റി പത്തുപേരെ കൊലപ്പെടുത്തിയിരുന്നു. അലക് മിനാസിയാൻ എന്ന അക്രമി അന്നു സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതു കണക്കിലെടുത്താണ്, രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ട ഞായറാഴ്ചത്തെ അക്രമം ഇത്തരത്തിലുള്ള ഒന്നാണോയെന്ന സംശയം മാധ്യമപ്രവർത്തകർ ഉന്നയിച്ചത്. ഈ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബറിലാണ് ഇനി ഇയാളെ കോടതിയിൽ ഹാജരാക്കുക.