ഇന്ത്യ–ലങ്ക ബന്ധം: 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ചു

ലണ്ടൻ ∙ ശ്രീലങ്കയിൽ തമിഴ് പുലികളും (എൽടിടിഇ) സർക്കാരുമായുള്ള ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ച സുപ്രധാന രേഖകളടങ്ങുന്ന 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ച‌ു. ചരിത്രത്തെ തമസ്കരിക്കുന്ന നടപടിയാണിതെന്നാണ് ആക്ഷേപം. 

എൽടിടിഇ  ശക്തിയാർജിച്ച 1978–80 കാലത്തു ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്കു നൽകിയ ഉപദേശങ്ങളുടെ ഫയലുകളും നശിപ്പിച്ചവയിൽ പെടുന്നു. ലങ്കയിൽ ഇന്ത്യൻ സമാധാനസേനയുടെ പ്രവർത്തനം സംബന്ധിച്ച രേഖകളും ഇക്കൂട്ടത്തിലുണ്ട്. നടപടി രാജ്യത്തിന്റെ നയത്തിന് അനുസൃതമാണെന്നാണു ബ്രിട്ടന്റെ നിലപാട്.

തമിഴ് വംശജർക്കായി 1981ൽ വൈരമുത്തു വരദകുമാർ ആരംഭിച്ച തമിഴ് ഇൻഫർമേഷൻ സെന്ററാണു ചരിത്രരേഖകൾ നഷ്ടമായതിൽ പരാതി‌ ഉന്നയിച്ചത്. സെന്ററിന്റെ കേന്ദ്രങ്ങൾ 1984–87 കാലത്തു മധുരയിലും മദ്രാസിലും പ്രവർത്തിച്ചിരുന്നു.