ലണ്ടൻ∙ ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരൻമാർക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ പട്ടികയിൽ ശ്രീചന്ദ് – ഗോപീചന്ദ് ഹിന്ദുജ സഹോദരൻമാരെ പിന്തള്ളി ബ്രിട്ടിഷുകാരനായ രാസവസ്തു വ്യവസായി ജിം റാറ്റ്ക്ലിഫ് ഒന്നാമതെത്തി. കഴിഞ്ഞ വർഷം പതിനേഴാം സ്ഥാനത്തായിരുന്നു ഇനിയോസ് കമ്പനി ഉടമ റാറ്റ്ക്ലിഫ്.
2105 കോടി പൗണ്ടാണ് (1,68,000 കോടിയോളം രൂപ) റാറ്റ്ക്ലിഫിന്റെ സമ്പാദ്യം. ഹിന്ദുജ സഹോദരൻമാരുടേത് 2064 കോടി പൗണ്ടും (1,65,000 കോടിയോളം രൂപ).
വ്യവസായിയും മാധ്യമ ഉടമയുമായ സർ ലെൻ ബ്ലാവറ്റ്നിക് 1526 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്ത്. ഇന്ത്യയിൽ ജനിച്ച ഡേവിഡ്– സൈമൺ റൂബൻ സഹോദരൻമാർക്ക് 1509 കോടി പൗണ്ട് ആസ്തിയുണ്ട് –നാലാം സ്ഥാനം.
ആയിരം അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ 48 പേരുണ്ട്. ഉരുക്കു വ്യവസായി ലക്ഷ്മി മിത്തൽ 1466 കോടി പൗണ്ടുമായി അഞ്ചാം സ്ഥാനത്തു ണ്ട്. ഇൻഡോരമ ഗ്രൂപ്പിന്റെ സർ പ്രകാശ് ലോഹിയ 25–ാമത് (515 കോടി).
ബി. ഷെട്ടി (59–ാമത്), സൈമൺ, ബോബി, റോബിൻ അറോറ സഹോദരൻമാർ (60), ബയോകോൺ ഉടമ കിരൺ മജുംദാർ ഷാ (75), സ്വരാജ് പോൾ (90) എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖർ.