ന്യൂഡൽഹി ∙ അടുത്ത അഞ്ചു സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സ്പോൺസർ ചെയ്യാനുള്ള അവകാശം ചൈനീസ് ഫോൺ നിർമാതാക്കളായ വിവോ നിലനിർത്തി. 2,199 കോടി രൂപയ്ക്കാണു കരാർ. നിലവിലുള്ള കരാറിനെക്കാൾ 500% കൂടുതൽ തുകയാണിത്. 2018 മുതൽ 2022 വരെയാണു സ്പോൺസർഷിപ്.
വർഷം 100 കോടി രൂപ നിരക്കിൽ കഴിഞ്ഞ രണ്ടു സീസണുകളിൽ ഐപിഎൽ സ്പോൺസർ ചെയ്തതു വിവോ ആയിരുന്നു. മറ്റൊരു ചൈനീസ് ഫോൺ നിർമാതാക്കളായ ഒപ്പോയെയാണു വിവോ പിന്നിലാക്കിയത്.
ഒപ്പോ വാഗ്ദാനം ചെയ്തത് 1430 കോടി രൂപ. നിലവിൽ ടീം ഇന്ത്യയുടെ സ്പോൺസർമാരാണ് ഒപ്പോ. 2013ൽ അഞ്ചുവർഷത്തേക്കു പെപ്സി സ്പോൺസർഷിപ് സ്വന്തമാക്കിയതു 396 കോടി രൂപയ്ക്കായിരുന്നു. പിന്നീട് അവർ കരാറിൽനിന്നു പിന്മാറി.