Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിന് 137 റൺസ് ജയം; മുഷ്ഫിഖുർ റഹിമിന് സെഞ്ചുറി, മാൻ ഓഫ് ദ് മാച്ച്

Mushfiqur Rahim സെഞ്ചുറി നേടിയ മുഷ്ഫിഖുർ ഗാലറിയെ അഭിവാദ്യം ചെയ്യുന്നു.

ദുബായ്∙ ക്രിക്കറ്റിൽ ശ്രീലങ്കയുടെ കഷ്ടകാലം അവസാനിച്ച മട്ടില്ല. ഏഷ്യ കപ്പ് ഉദ്ഘാടന മൽസരത്തിൽ ശ്രീലങ്ക ബംഗ്ലദേശിനോട് 137 റൺസിനു തോറ്റു. സെഞ്ചുറി നേട്ടത്തോടെ ബംഗ്ലദേശ് ഇന്നിങ്ങ്സിനു നങ്കൂരമിട്ട മുഷ്ഫിഖുർ റഹിമിന്റെ (144) ഇന്നിങ്ങ്സാണു ബംഗ്ല വിജയത്തിൽ നിർണായകമായത്. മുഹമ്മദ് മിഥുൻ 63 റൺസെടുത്തു. മുഷ്തഫിസുർ റഹ്മാൻ, മുർത്താസ, മെഹദി ഹസൻ എന്നിവർ രണ്ടു വിക്കറ്റ് നേട്ടത്തോടെ ബോളിങ്ങിൽ തിളങ്ങി. സ്കോർ ബംഗ്ലദേശ് 49.3 ഓവറിൽ 261നു പുറത്ത്; ശ്രീലങ്ക35.2 ഓവറിൽ 124നു പുറത്ത്. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിൽത്തന്നെ ലിറ്റൻ ദാസിനെയും (പൂജ്യം) ഷാക്കിബ് അൽ ഹസനെയും (പൂജ്യം) മലിംഗ മടക്കിയതോടെ ബംഗ്ലദേശിന്റെ തുടക്കം പാളി. രണ്ടാം ഓവറിൽ ലക്മലിന്റെ പന്ത് കയ്യിലിടിച്ച തമിം ഇഖ്ബാൽ റിട്ടയർഡ് ഹർട്ട് ആയി മടങ്ങിയതോടെ തകർച്ച നേരിട്ട ബംഗ്ലദേശിനെ മൂന്നാം വിക്കറ്റിൽ 131 റൺസ് ചേർത്ത മിഥുൻ – മഹ്മദുല്ല കൂട്ടുകെട്ടാണു രക്ഷിച്ചത്.

പിന്നീട് ഇറങ്ങിയവർക്കു നിലയുറപ്പിക്കാനായില്ലെങ്കിലും മറുവശത്ത് ഉറച്ചു നിന്ന റഹിം മികച്ച ഫോമിൽ ബാറ്റ് വീശി. അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ നേടിയ റഹിം ബംഗ്ലദേശിനു മാന്യമായ സ്കോർ ഉറപ്പാക്കിയശേഷമാണ് പുറത്തായത്. ഏകദിനത്തിൽ ബംഗ്ല താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന റെക്കോർഡും റഹിം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ തകർന്ന ശ്രീലങ്കയ്ക്ക് പിന്നീടു കരകയറാനായില്ല. 29 റൺസെടുത്ത ബോളർ ദിൽറുവാൻ പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്കോറർ.ഇന്നു നടക്കുന്ന മൽസരത്തിൽ പാക്കിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും.