തൃശൂർ∙ സന്തോഷ് ട്രോഫി ടോപ്സ്കോറർ എം.എസ്. ജിതിനു പിന്നാലെ പണക്കുടുക്കയുമായി ഐഎസ്എൽ ടീമുകൾ. എടികെ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾ ജിതിനുമായി കരാർ ഒപ്പുവയ്ക്കാൻ താൽപര്യം പ്രകടിപ്പിച്ചു. എടികെയുടെ പ്രതിനിധികൾ ജിതിനുമായി ആദ്യവട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ടീമുകളും ജിതിനെ ഒപ്പംകൂട്ടാൻ താൽപര്യം പ്രകടിപ്പിച്ചു. നിലവിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കുന്ന എഫ്സി കേരള ടീമിലംഗമാണു ജിതിൻ.
അഞ്ചു ഗോളുമായി സന്തോഷ് ട്രോഫിയിലെ ടോപ്സ്കോററായി മാറിയ എം.എസ്. ജിതിന്റെ മികവിലായിരുന്നു കേരളത്തിന്റെ കിരീടയാത്ര. ഫൈനൽ മത്സരത്തിലെ ആദ്യ ഗോൾനേടി കേരളത്തിനു മേൽക്കൈ സമ്മാനിച്ച ജിതിനെ തേടി ആദ്യ ഓഫർ എത്തിയത് എടികെയിൽ നിന്നാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ആദ്യവട്ട ചർച്ചകൾ വിജയകരമായി. തൊട്ടുപിന്നാലെയാണു ടീമുകളിൽനിന്നു വിളി വന്നത്.