ഭുവനേശ്വർ ∙ മൂപ്പിളമത്തർക്കം വേണ്ട; ഐഎസ്എലും ഐ ലീഗും ഇരട്ടപെറ്റവരാണ്! ഒപ്പത്തിനൊപ്പം നിന്ന പോരിൽ ഒരു ഗോളിന്റെ വ്യത്യാസത്തിൽ (2–1) ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ഐ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു.
പ്രതിരോധത്തിൽ ഇരു ടീമുകളും ഒന്നിനൊന്നു മികച്ചു നിന്ന മൽസരത്തിൽ ആക്രമണത്തിൽ അരച്ചാൺ മുന്നിൽ നിന്നതിന് ഈസ്റ്റ് ബംഗാളിനു കിട്ടിയ സമ്മാനമായി ഈ ജയം. ജാപ്പനീസ് താരം കാറ്റ്സുമി യുസ, സിറിയൻ താരം മഹ്മൂദ് അൽ അംന എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോളുകൾ നേടിയത്. മുംബൈയുടെ ഗോൾ കാമറൂൺ താരം അക്കിലെ എമാനയുടെ ബൂട്ടിൽനിന്ന്.