മഡ്രിഡ്∙ എൽ ക്ലാസിക്കോയിൽ ബാർസിലോനയോടു റയൽ 5–1നു കീഴടങ്ങിയതിന് 24 മണിക്കൂർ പിന്നാലെ തീരുമാനമെത്തി, റയൽ കോച്ച് ജുലൻ ലോപറ്റെഗുയി ടീമിനു പുറത്ത്! ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനു ശേഷമാണു തിരക്കിട്ട തീരുമാനം. താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റ റയൽ ബി ടീം കോച്ച് സാന്തിയാഗോ സൊലാരി ഇന്നലെ മഡ്രിഡിൽ എ ടീമിനൊപ്പം പരിശീലന സെഷനിൽ പങ്കെടുത്തു. 14 ദിവസത്തേക്കാണു സൊലാരിയുടെ നിയമനം. ഈ കാലയളവിനു ശേഷമാകും സൊലാരി തൽസ്ഥാനത്തു തുടരണോ അതോ പുതിയ പരിശീലകനെ നിയമിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ലാ ലിഗയിലെ റയൽ മഡ്രിഡിന്റെ മോശം ഫോമാണു പരിശീലകനായി സ്ഥാനമേറ്റു 139 ദിവസത്തിനകം ലോപറ്റെഗുയിക്കു പുറത്തേക്കുള്ള വഴി തുറന്നത്. മുൻപു റയൽ പരിശീലകനായി ലോപറ്റെഗുയി നിയമിതനായതിനു പിന്നാലെ ലോകകപ്പിനുള്ള സ്പാനിഷ് ടീം പരിശീലക സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.
റയൽ പരിശീലക സ്ഥാനത്തേക്ക് മുൻ ചെൽസി പരിശീലകൻ ആന്റോണിയോ കോന്റെയെ പരിഗണിച്ചിരുന്നെങ്കിലും താരങ്ങളുടെ എതിർപ്പാണു കോന്റെയ്ക്കു വിനയായത്.