മേഗനെ കൗശലക്കാരിയെന്നു വിളിക്കുന്നവരോട് മസാബയ്ക്കു പറയാനുള്ളത്

മസാബാ ഗുപ്ത, മേഗൻ മാർക്കിൾ

മേഗൻ മാർക്കിളിന്റെയും ഹാരി രാജകുമാരന്റെയും രാജകീയ വിവാഹത്തിന്റെ ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹാരിയുടെ പ്രിയപത്നിയായ മേഗനെതിരെ ചില്ലറ വിമർശനങ്ങളൊന്നുമല്ല സമൂഹമാധ്യമത്തിൽ ഉയരുന്നത്. മേഗന്‍ ഒരു രാജകുമാരനെ അർഹിക്കുന്നില്ലെന്നും ഒരു കൗശലക്കാരിയാണെന്നുമൊക്കെ പോകുന്നു ചില കമന്റുകൾ. ഇത്തരക്കാർക്കു പ്രശസ്ത ഫാഷൻ ഡിസൈനർ മസാബ ഗുപ്ത നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

നടിയും മുൻ പ്രശസ്ത ടിവി താരവും കൂടിയായ മേഗനെതിരെയുള്ള അധിക്ഷേപങ്ങളുടെ നിര കൂടുന്നതോടെയാണ് മസാബ പ്രതികരണവുമായി രംഗത്തെത്തിയത്. ഹാരി രാജകുമാരനെ തിരഞ്ഞെ‌ടുത്ത മേഗനെ കൗശലക്കാരിയെന്നു വിളിക്കുന്നവരെയോര്‍ത്തു സങ്കടം തോന്നുന്നു. ഒരിക്കലും തന്റെ പെണ്ണിനെ തിരഞ്ഞെടുക്കുന്ന പുരുഷൻ ഇത്തരത്തിൽ ആരോപണങ്ങൾ കേൾക്കുന്നത് താനൊരിക്കലും കേട്ടിട്ടില്ല– മസാബ പറയുന്നു.

''മുൻവിധികൾ മാറ്റിവച്ച് സ്നേഹത്തിന്റെ കണ്ണുകൊണ്ട് അവരുടെ വിവാഹത്തെ കണ്ടുനോക്കൂ...ബുദ്ധിയും ആർദ്രതയും സൗന്ദര്യവുമുള്ള രണ്ടു യുവമിഥുനങ്ങൾ ഏറെ വൈചിത്ര്യങ്ങൾക്കൊടുവിലും ഒന്നാകാൻ തീരുമാനിക്കുന്നു. എത്ര മനോഹരമാണത്...ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമല്ല...''- മസാബ കുറിച്ചു.

രാജകുടുംബത്തിൽ അംഗമാകാൻ വേണ്ടി മാത്രമാണ് മേഗൻ ഹാരിയെ വിവാഹം കഴിച്ചതെന്നും മേഗനു ലോട്ടറിയാണ് അടിച്ചത് പക്ഷേ ഹാരിക്ക് ഇതിനേക്കൾ നല്ല വധുവിനെ കിട്ടുമായിരുന്നുവെന്നും ഇരുവരുടെയും ദാമ്പത്യം അധികം വൈകാതെ പിരിയുമെന്നും മേഗന്റെ ഭൂതകാലം തന്നെ പരിശോധിച്ചാൽ അവർ അവസരവാദിയും സ്വാർഥമതിയുമാണെന്നു മനസ്സിലാകുമെന്നൊക്കെ പോകുന്നു നെഗറ്റീവ കമന്റുകൾ. 

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് മേഗന്റെയും ഹാരിയുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam