ബോളിവുഡിലെ ക്യൂൻ കങ്കണ റാവത്തിന്റെ കണ്ണുകളിൽ ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. മരണത്തിനു മുന്നിൽ നിന്നു തലനാരിഴയ്ക്കാണു കങ്കണയും സംഘവും കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. സിമ്രാൻ എന്ന ചിത്രത്തിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു കങ്കണ. ഷൂട്ടിങ് സെറ്റിൽ നിന്നു ഹോട്ടൽ മുറിയിലേക്കു തിരിക്കുന്നതിനിടെ ജോർജിയയിൽ വച്ചാണ് അപകടമുണ്ടായത്.
ഫാസ്റ്റ് മൂവിങ് ട്രാഫിക് ലൈനിലായിരുന്നു കങ്കണയുടെ കാർ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഡ്രൈവർ അമിതമായി ചുമയ്ക്കാൻ തുടങ്ങി. ഇതോടെ വാഹനം പാത മാറി സഞ്ചരിക്കുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നു തോന്നിയതോടെ കങ്കണയുടെ ബോഡിഗാർഡ് ഡ്രൈവ് ചെയ്യാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വാഹനം മൂന്നു ഹൈവേ ലാനുകളും കടന്ന് ഒരു ഇരുമ്പു മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഭാഗ്യമെന്നോണം ആർക്കും ഗുരുതര പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് കങ്കണയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കൈമുട്ടിലും നെറ്റിയിലും വന്ന ചെറിയ പരിക്കുകൾ ഒഴിച്ചാൽ കങ്കണയ്ക്കു മറ്റു പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ പരിക്കുകളൊന്നും കങ്കണയെ തെല്ലും തളർത്തിയിട്ടില്ല, തൊട്ടടുത്ത ദിവസം തന്നെ താരം ഊര്‍ജസ്വലതയോടെ ഷൂട്ടിങ് സെറ്റിലെത്തി. അതിനെക്കുറിച്ച് പ്രൊഡ്യൂസർ ശൈലേഷ് സിങ് പറയുന്നത് ഇപ്രകാരമാണ്: തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്, കങ്കണ ധീരയായ പെൺകുട്ടിയാണ്. വിശ്രമിക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ കങ്കണ ഷൂട്ടി സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്.