സീരിയൽ നടിയെ കാമുകൻ ചതിച്ചതാണെന്ന് സുഹൃത്തുക്കൾ

രാഹുൽ രാജ് സിങ്, പ്രത്യുഷ ബാനർജി

പ്രമുഖ ഹിന്ദി സീരിയൽ നടി പ്രത്യുഷ ബാനർജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പ്രത്യുഷയെ കാമുകൻ രാഹുൽ രാജ് സിങ് ചതിച്ചതാണെന്ന വാദവുമായി സുഹൃത്തുക്കള്‍ രംഗത്തെത്തി. രാഹുൽ പ്രത്യുഷയെ പാർട്ടികളിലും മറ്റു പൊതുസദസുകളിലുമെല്ലാം പരസ്യമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പ്രത്യുഷയുടെ സുഹൃത്തുക്കളായ കമ്യാ പഞ്ചാബി, വികാസ് ഗുപ്ത എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

രാഹുൽ രാജ് സിങ്, പ്രത്യുഷ ബാനർജി

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രത്യുഷ തന്നെ വിളിച്ചിരുന്നുവെന്നും അന്ന് രാഹുല്‍ തന്നെ ചതിക്കുകയായിരുന്നുവെന്നു പറഞ്ഞിരുന്നുവെന്നും കമ്യ വ്യക്തമാക്കി. തനിക്കീ ബന്ധത്തിൽ തുടരാനാവില്ലെന്നും സഹായം വേണമെന്നും പ്രത്യുഷ അറിയിച്ചിരുന്നു. ഏപ്രിൽ നാലിനു പ്രത്യുഷയെ കാണാൻ എത്താമെന്നും വേണമെ‌ങ്കിൽ തന്റെ കൂടെ താമസിക്കാമെന്നും അന്നു വിളിച്ചപ്പോൾ പറഞ്ഞിരുന്നു. രാഹുലിന്റ അസാന്നിധ്യത്തിൽ അയാളുടെ മുന്‍കാമുകി സലോനി ശർമ പ്രത്യുഷയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വികാസ് ഗുപ്ത പറഞ്ഞു. പക്ഷേ രാഹുല്‍‍ ഇക്കാര്യത്തിൽ ഇടപെട്ടതേയില്ല. രാഹുലിനെതിരെ കേസുമായി പോകാനും വക്കീലിനെ കാണാനും കരുതിയിരുന്ന ദിവസമാണ് മരണം സംഭവിച്ചത്. ഇക്കാര്യങ്ങളെല്ലാം പോലീസിനു മുന്നിൽ അറിയിക്കാൻ തയ്യാറാണെന്നും ഇരുവരും പറഞ്ഞു.

പ്രത്യുഷ ബാനർജി

സാമ്പത്തിക പ്രശ്നങ്ങളാണ് പ്രത്യുഷയു‌ടെ മരണത്തിനു കാരണമെന്ന ആരോപണങ്ങളെയും സുഹൃത്തുക്കൾ തള്ളി. ഇടത്തരം കുടുംബത്തിൽ നിന്നും വന്നിട്ടുള്ള പ്രത്യുഷ ഒരിക്കലും ആർഭാടങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും ലളിതമായ കുടുംബജീവിതം മാത്രമാണ് സ്വപ്നം കണ്ടിരുന്നതെന്നും അവർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത രാഹുലിനെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ ശ്വാസതടസ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രത്യുഷ ബാനർജി

പ്രത്യുഷയുടെ അവസാനത്തെ വാട്സആപ് സ്റ്റാറ്റസും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്, മരണത്തിനു ശേഷവും ഞാൻ നിന്നില്‍ നിന്നും മുഖം തിരിക്കില്ല എന്നായിരുന്നു അത്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷയെ പ്രശസ്തയാക്കിയത്. ശേഷം ജലക് ധിക്കലാജാ 5, ബിഗ് ബോസ് 7, തുടങ്ങിയ റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു.