സീരിയൽ നടി സബർണയുടെ മരണം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും ഇതുവരെയും തമിഴ് താരലോകം മുക്തമായിട്ടില്ല. സദാ നിറഞ്ഞ പുഞ്ചിരിയുമായി ടെലിവിഷനിൽ അവതാരകയായെത്തുന്ന സബർണ നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച അഭിനയം കാഴ്ചവച്ചാണ് പ്രേക്ഷക മനസുകളിൽ കയറിക്കൂടിയത്. സബർണയുടേത് ആത്മഹത്യ ആയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു, സാമ്പത്തിക പ്രതിസന്ധിയാകാം താരത്തിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത്.
സബർണയുടെ ഇടത്തെ കയ്യിലുണ്ടായിരുന്ന മുറിപ്പാട് അവർ ലഹരി കുത്തിവച്ചതിന്റെ ആയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സബർണ മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. സബർണയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ താൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ടെലിവിഷൻ മേഖലയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും വീട്ടുവാടക െകാടുക്കാൻ പോലും ബുദ്ധിമുട്ടു നേരിടുന്നതിനെക്കുറിച്ചും എഴുതിയിരുന്നു.
അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിനയ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. നടന്മാർ അറുപതാം വയസിലും മുൻനിര കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നടിമാർക്കു അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും താരം പരാതിപ്പെട്ടിരുന്നു. അതിനിടെ സബർണയ്ക്കു പ്രണയമുണ്ടായിരുന്നുവെന്നും അതു തകർന്നതാണ് മരണത്തിൽ കലാശിച്ചതെന്നും പ്രചരിക്കുന്നുണ്ട്. സൗഹൃദങ്ങൾക്കും ബന്ധങ്ങള്‍ക്കുമൊക്കെ ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നയാളായിരുന്നുവത്രേ താരം. സൈക്കോളജിയില്‍ ബിരുദം നേടിയ സബർണ സുഹൃത്തുക്കളുടെ പ്രശ്ന പരിഹാരങ്ങളിൽ എന്നും മുന്നിലായിരുന്നു.
ചെന്നൈയിലെ വസതിയിൽ വെള്ളിയാഴ്ച്ചയാണ് സബർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി സബർണയുടെ അപാർട്മെന്റ് അടച്ചിട്ട നിലയിലായിരുന്നു. അപാർട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് അയല്‍ക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം അറിയുന്നത്.