വിവാഹ രഹസ്യങ്ങളുമായ് നിറചിരിയോടെ ഷാഹിദ് കപൂർ

മിറാ രാജ്പുത്, ഷാഹിദ് കപൂർ

പുതിയചിത്രം ഉഠ്താ പഞ്ചാബി റിലീസ് ചെയ്യുന്നു എന്നതു മാത്രമല്ല ഷാഹിദ് കപൂറിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിനു പിന്നിൽ പ്രിയപത്നി മിറാ രാജ്പുത് ഗർഭിണി കൂടിയാണ്. അധികം വൈകാതെ ആദ്യത്തെ കൺമണിയെ വരവേൽക്കാനിരിക്കുന്ന ഷാഹിദിന് ഇപ്പോഴും മിറയെക്കുറിച്ച് എത്രപറഞ്ഞിട്ടും മതിയാകുന്നില്ല. മിറയെ ആദ്യം കണ്ടതു തൊട്ടുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോൾ ഷാഹിദ്. ഡേറ്റിങും കറക്കവുമൊക്കെ ബോളിവുഡിന്റെ സ്ഥിരം വിശേഷങ്ങളാണെങ്കിലും താനും മിറയും ഡേറ്റ് ചെയ്തിട്ടില്ലെന്നും മൂന്നോനാലോ പ്രാവശ്യത്തെ കാഴ്ച്ചയ്ക്കു ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷാഹിദ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാഹിദ് ഇക്കാര്യം പറഞ്ഞത്.

ഉഠ്താ പഞ്ചാബിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വേളയിലാണ് മിറയെ ആദ്യമായി കാണുന്നത്. ചിത്രത്തിലെ ടോമി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണു താൻ മിറയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നത്. പോണിടെയിൽ കെട്ടിവച്ച്, ട്രാക്ക് പാന്റ്സും പ്രത്യേകതയുള്ള ഷൂസുമൊക്കെ ധരിച്ച് ഒരു പ്രത്യേക അവതാരത്തിൽ. ടോമിയെപ്പോലെ ഒരു രൂപവുമായി ചെന്ന എന്നെ വിവാഹം കഴിക്കാൻ മിറ സമ്മതം മൂളിയതു തന്നെ സാഹസികമാണ്. ചിത്രത്തിനു േവണ്ടി മുടി കളർ െചയ്യാൻ പോവുകയാണെന്നും ഞാൻ മിറയെ അറിയിച്ചിരുന്നു. പക്ഷേ വിവാഹത്തിനു മുമ്പ് മിറയ്ക്കൊരു വ്യവസ്ഥയുണ്ടായിരുന്നു, മുടി കളര്‍ ചെയ്തതെല്ലാം മാറ്റി സാധാരണ പോലെ ആയിരിക്കണം. എന്റെ നോർമൽ മുടിയോടു കൂടിയേ വിവാഹ പന്തലിൽ എത്തൂ എന്നു സത്യം ചെയ്യിച്ചു.

ഗർഭിണിയായ മിറയെ തനിച്ചുവിട്ട് ഷൂട്ടിങിനു നടക്കുന്നതിലും ഷാഹിദിനു വിഷമമുണ്ട്. മിറ ചെറിയ പ്രായമാണ്, അതുകൊണ്ടുതന്നെ ഞാൻ അവൾക്കൊപ്പം ഇരിക്കേണ്ടതുണ്ട്. പ്രസവം അടുക്കുമ്പോഴേയ്ക്കും തിരക്കുകളെല്ലാം മാറ്റിവച്ച് ഒരുമാസത്തെ അവധിയെടുത്ത് മിറയ്ക്കൊപ്പമുണ്ടാകുമെന്നും ഷാഹിദ് പറയുന്നു. സിനിമാതാരങ്ങളുടെ മക്കളെല്ലാം ബാല്യകാലത്ത് അച്ഛനെ കിട്ടിയിട്ടില്ലെന്നു പരാതി പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ താൻ അത്തരത്തിലാകില്ലെന്നും വേണ്ടത്ര സമയം മക്കൾക്കൊപ്പം ചിലവഴിക്കുമെന്നും ഷാഹിദ് പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.