ഒരുത്തന്‍ ഗ്രൗണ്ടില്‍ കിടന്നു ശയനപ്രദക്ഷിണം നടത്തുന്നു – ട്രോളന്മാർക്ക് ചാകര!

അര്‍ജന്റീനയുടെ മെസ്സി, ബ്രസീലിന്റെ നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ...സമകാലീന ഫുട്‌ബോളിലെ മെഗാ താരങ്ങളാണ് മൂന്ന് പേരും. എന്നാല്‍ 2018 ഫിഫ ലോകകപ്പില്‍ ഈ ടീമുകളുടെ ആദ്യ മൂന്ന് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. പോര്‍ച്ചുഗലിന്റെ സമനില ജയത്തിന് തുല്ല്യമായിരുന്നെങ്കിലും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും സമനില പരാജയങ്ങള്‍ക്ക് തുല്ല്യമായിരുന്നു. 

മെസിയുടെയും നെയ്മറിന്റെയും വീഴ്ച്ചകള്‍ ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയത് ട്രോളന്മാരാണ്. മെസി പെനാള്‍ട്ടി മിസ് ആക്കിയതും ഫൗളിന് വിധേയമായി നെയ്മര്‍ ഗ്രൗണ്ടില്‍ തുടരെ തുടരെ വീണതും ട്രോളന്മാര്‍ക്ക് ലോട്ടറി പോലെയായി മാറി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നെയ്മര്‍ വീണ് വീണ് മടുത്തു. 

ഒരുത്തന്‍ ഹാട്രിക് എടുത്തിട്ട് കളി ജയിച്ചില്ല, സിംഹത്തിന് പെനാള്‍ട്ടി എടുത്തത് മാത്രമേ ഓര്‍മ ഉള്ളൂ, ഒരുത്തന്‍ ഗ്രൗണ്ടില്‍ കിടന്നു ശയനപ്രദക്ഷിണം നടത്തുന്നു...ഇങ്ങനായിരുന്നു ഇതുമായി ബന്ധപ്പെട്ട് വന്ന രസകരമായ ട്രോള്‍. ടോണ്‍ നമ്മുടെ പവനായി ശവമായി എന്നതുതന്നെ.

നെയ്മറിന്റെ വീഴ്ച്ച മറ്റൊരു ട്രോളില്‍ ആഘോഷമായത് ഇങ്ങനെ, ഫാന്‍ ഇടുമ്പോള്‍ പറന്നു പോകാതിരിക്കാന്‍ മതിലില്‍ പിടിച്ചു നില്‍ക്കുന്ന നെയ്മര്‍....സ്വിസ്സ് താരങ്ങള്‍ നെയ്മറോട് പറയുന്ന രീതിയിലുള്ള ട്രോളും കലക്കനാണ്. നെയ്മര്‍...അതേ സനിങ്ങള്‍ക്ക് ബോള്‍ മാറിയെന്നാ തോന്നുന്നത്. ഇതെന്റെ കാലാണ്, ഫുട്‌ബോള്‍ അല്ല....കാറ്റടിച്ചാല്‍ വീഴുന്ന നെയ്മര്‍ എന്നാണ് ട്രോളിലെ മുഴുവന്‍ ഇതിവൃത്തവും. 

പെനാള്‍ട്ടി മിസാക്കിയ മെസിയെയും കണക്കിന് ട്രോളിയിട്ടുണ്ട്. പെനാള്‍ട്ടിയെ പേടിക്കുന്ന മെസി എന്ന രൂപേണെയാണ് ആക്ഷേപഹാസ്യങ്ങള്‍. ഫുട്‌ബോള്‍ ലോകകപ്പ് കഴിയുമ്പോഴേക്കും മലയാളത്തിലെ ട്രോളന്‍മാര്‍ ഒരു വഴിക്കാകും എന്നത് തീര്‍ച്ചയാണ്.