ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും യുഎസ് ടിവി താരം മേഗൻ മാർക്കിളിന്റെയും വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും അവസരം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി വസിക്കുന്ന വിൻഡ്സർ കാസിലിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേർക്കാണു ക്ഷണം. വധൂവരന്മാർ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവർക്കു നേരിൽ കാണാനാകും.
രാജകുടുംബം ഇടപെടുന്ന സന്നദ്ധ സംഘടനകളിലെ പ്രവർത്തകർ, കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖലയിലെ സ്കൂളുകളിലെ കുട്ടികൾ, പ്രദേശവാസികൾ എന്നിവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 1440 പേർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പലതരക്കാരായ 1200 പേർക്കുമാണു ക്ഷണം. ഹാരിയുടെയും മേഗന്റെയും ആഗ്രഹപ്രകാരമാണു നാട്ടുകാരെയും ക്ഷണിക്കാൻ തീരുമാനിച്ചതെന്നു രാജകുടുംബം പറയുന്നു.
ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തെ ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിൾ.
36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അടുത്തിടെ പുറത്തുവന്ന ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾക്ക് ഏറെ പ്രശംസയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അന്ന് 47 ലക്ഷം വിലയുള്ള ഗൗൺ ധരിച്ചാണ് മേഗൻ വിവാഹനിശ്ചയത്തിനെത്തിയത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam