Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' 24 വർഷമായി ഞാനും ഇക്കാര്യത്തിൽ ഒരു ഇരയാണ് '

anu-neenu അനു ചന്ദ്ര, നീനു

നിന്റെ അച്ഛൻ ഹിന്ദുവാല്ലേ? അമ്മ മുസ്ലീമാല്ലേ? നീയേത് മതത്തിലേക്കാ മാറുക? അമ്മ നിസ്കരിക്കോ? അമ്പലത്തില് പൂവ്വോ? അച്ഛനോ? മറ്റുള്ളവരുടെ സ്വകാര്യങ്ങളിലേക്ക് നീളുന്ന ഇത്തരം ചോദ്യങ്ങൾ നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അല്ലെങ്കിലും സ്വന്തം കാര്യത്തെക്കാൾ കൂടുതൽ അന്യരുടെ കാര്യത്തിലുള്ള കൗതുകം മലയാളിക്ക് ഒരു ലേശം കൂടതലാണെന്ന് പറയാതെ വയ്യ. കെവിന്റെ കൊലപാതകം മനസ്സിൽ വേദനയായി അവശേഷിക്കുമ്പോഴും, നീനുവിന്റെ കണ്ണീർ ഉള്ളു നീറ്റുമ്പോഴും നമ്മുടെ അടിസ്ഥാനപരമായ സ്വഭാവത്തിൽ കാര്യമായ മാറ്റം ഒന്നുമില്ല. നമ്മുടെ വർത്തമാനങ്ങളിൽ അടുത്തവീട്ടിലെ കുട്ടി 'ഇഷ്ടപ്പെട്ട ആണിനെ കല്ല്യാണം കഴിച്ചു' എന്ന വാചകം ഉണ്ടാവില്ല. പകരം 'ആ പെണ്ണ് അവന്റെകൂടെ ഇറങ്ങിപ്പോയതാണെന്നേ..' എന്നേ നാവ് വഴങ്ങു. മിശ്രവിവാഹിതരായ അച്ഛനും അമ്മയ്ക്കും പിറന്ന ഒരുപെൺകുട്ടിക്ക് സമൂഹം സമ്മാനിച്ച വേദനിക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അനു ചന്ദ്ര.. 

"നിന്റെ അച്ഛന് ഹിന്ദുവാല്ലേ? ‘അമ്മ മുസ്ലീമാല്ലേ? ‘നീയേത് മതത്തിലേക്കാ മാറുക? ‘അമ്മ നിസ്കരിക്കോ’? ‘അമ്പലത്തില് പൂവ്വോ’? ‘അച്ഛനോ’? "

ഒരു നാലു വയസ്സുക്കാരി പെൺക്കുട്ടിയെ സംബന്ധിച്ചിടത്തോളം എത്ര അസുഖകരമായ, അസ്വാസ്ഥ്യം നിറഞ്ഞ ചോദ്യങ്ങൾ!! അവൾ ഉത്തരമില്ലാതെ പകച്ച് പോകുകയാണ് ഈ ചോദ്യങ്ങൾക്ക് മുമ്പിൽ. അവൾക്കറിയില്ല, ഒന്നും തന്നെ. ചോദ്യങ്ങൾക്കുളളിൽ ഒളിഞ്ഞു കിടക്കുന്ന ജിജ്ഞാസയും, ചോദ്യങ്ങൾ നിരത്തപ്പെട്ടതിന്റെ, ചോദ്യം ചെയ്യലിന് വിധേയയായതിന്റെ കാരണങ്ങൾ, ഒന്നും തന്നെ. അവളിലാകെ അവശേഷിക്കുന്നത് ദയനീയതയാണ്. അവൾ അപേക്ഷിക്കുകയാണ് ദയവ് ചെയ്തെന്നെ വിടണമെന്ന്. ചോദ്യങ്ങൾ ചോദിച്ചെന്നെ അസ്വസ്ഥയാക്കരുതെന്ന്. അല്പം നൊമ്പരത്തോടേയും അതിലേറെ അഭിമാനത്തോടും കൂടി പറയട്ടെ, ആ നാലു വയസ്സുക്കാരി പെൺകുട്ടി ഞാനാണ്. മുന്നിൽ നിരത്തപ്പെട്ട ചോദ്യങ്ങളിൽ നിന്നവിടന്നിന്നോളം എനിക്ക് മോചനമില്ല.

എനിക്ക് ചുറ്റും ഒരായിരം കണ്ണുകളുണ്ട്. ആകാംക്ഷയോടെ എന്നെയും, എന്റെ ഭാവിയിലേക്കും ഉറ്റുനോക്കി കൊണ്ട്. കാരണം ഞാൻ മിശ്രവിവാഹിതരുടെ മകളെന്നത് തന്നെ!!! ഇടവഴികളിലും, നാട്ടുവഴികളിലും പീടികത്തിണ്ണകളിലും കൗതുകത്തോടെ, ചിലപ്പോഴൊക്കെ പരിഹാസം നിറഞ്ഞ പുഞ്ചിരിയോടെ എന്നെ വീക്ഷിക്കുന്ന പരിചിതമായ ചില കണ്ണുകൾ കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് നിരവധി തവണ. പലപ്പോഴും ആളുകൾ കൂടുന്ന പൊതു പരിപാടികളില് എന്നെ നോക്കി സ്ത്രീകൾ കൂട്ടം കൂട്ടമായി അടക്കം പറഞ്ഞു ചിരിക്കും, ചിലര് അതീവ രഹസ്യവും അതീവ വിദഗ്ദ്ധവുമായി അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന മുകളിൽ ഉദ്ധരിച്ച പോലുളള ചോദ്യാവലികള് മുമ്പോട്ട് വെച്ച് എന്നില് നിന്നെന്തെല്ലാമോ ചികഞ്ഞെടുത്ത് കൊണ്ട് ആത്മനിർവൃതിയണയും. പലപ്പോഴും മനം മടുക്കും. ഉറക്കെയൊന്ന് പൊട്ടിക്കരയുവാന് തോന്നും. ചോദ്യങ്ങള് സൃഷ്ടിക്കപ്പെടുന്ന അസ്വസ്ഥത രോഷമായി രൂപാന്തരപ്പെട്ട് അതൊരു മനംപിരട്ടലായി തികട്ടി തികട്ടി പുറത്തേക്ക് വന്നിട്ടും നന്നേ ചെറുപ്പത്തിലേ അതിനെ അടക്കിപ്പിടിക്കാൻ പഠിച്ചു. ശൈശവത്തിന്റെ ആദ്യപടി ഇത്തരം തിക്താനുഭവങ്ങൾനിറഞ്ഞതായിരുന്നു.

anu-chandra

എന്റെ അച്ഛനും അമ്മയും രണ്ടു മതങ്ങളെ പ്രതിനിധാനം ചെയ്യുന്നത് വിദ്യാഭ്യാസഘട്ടത്തിലാണ് ഞാൻ തിരിച്ചറിയുന്നത്. അവരുടെ പേരുകൾക്കിടയിലെ വൈരുദ്ധ്യവും അന്നാണ് തിരിച്ചറിയുന്നത്.രക്ഷകർതൃയോഗത്തിന് വന്ന അമ്മയെ ചൂണ്ടികാണിച്ച് കൊണ്ട് കൂട്ടുകാരി ചോദിച്ചു. എന്താ നിന്റെ അമ്മ താലിയിടാത്തത്, എന്താ സിന്ദൂരമിടാത്തത്?’ അന്ന് ഞാൻ ആദ്യമായി അമ്മയെ ശ്രദ്ധിച്ചു. ശരിയാണ്, അവരിൽ പാതിവ്രത്യത്തിന്റെ മുഖമുദ്രയായ താലിമാലയില്ല. ഭർത്താവിന്റെ അഭിമാനം കാത്ത് സൂക്ഷിക്കുവാനായി സിന്ദൂര രേഖയിൽ സിന്ദൂരപൊട്ടില്ല. അവർ ഭർത്താവിന്റെ ആരോഗ്യത്തിനും സുഖസൗക്യത്തിനുമായി നോമ്പുകളുമെടുത്തില്ല. കൂട്ടുകാരികൾ അത് ഓർമപ്പെടുത്തുമ്പോഴെല്ലാം ഞാൻ ഖേദിച്ചു. അമ്മ അച്ഛനെ സ്നേഹിക്കുന്നില്ലെന്ന് വിശ്വസിച്ചു. പക്ഷേ വർഷങ്ങൾ മുമ്പോട്ടു പോന്നപ്പോള് 27 വർഷത്തെ അവരുടെ ദാമ്പത്യത്തെക്കുറിച്ചോർക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു സ്ത്രീ പുരുഷ ബന്ധത്തിന് ജാതിയും മതവും ആചാരങ്ങളുമല്ല മാനദണ്ഡമാകുന്നത്. പരസ്പരം സ്നേഹിക്കുവാനും, മനസ്സിലാക്കാനും, സഹകരിക്കാനുമുളള മനസ്സ് തന്നെയാണ്.

അതില്ലാത്തതു കൊണ്ട് തന്നെയാണ് ഇന്ന് വിവാഹബന്ധങ്ങളിത്രയേറെ തകർച്ചയിലെത്തുന്നത്. ചിലപ്പോഴൊക്കെ അധ്യാപികമാര് എന്നേയും, എന്റെ കുടുംബത്തെയുംപ്പററി ചർച്ചകൾ നടത്തും, ചർച്ചകളുടെ അവസാനഘട്ടത്തില് ആകും മിക്കവാറും അവർക്കരികിൽ നിൽക്കുന്ന എന്നെ അവര് ശ്രദ്ധിക്കുക കൂടി ചെയ്യുക.’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ മഹദ്വചനം അവരെന്നെ പഠിപ്പിച്ചു. തിരിഞ്ഞ് നിന്ന് കൊണ്ട് ഞങ്ങൾക്കിടയിലെ സമ്മിശ്രതയേ അവര് ക്രൂരമായി പരിഹസിച്ചു. നമ്മുടെ അദ്ധ്യാപകര് പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. അധ്യാപക ധര്മ്മം അവര്ക്കറിയില്ല. പുസ്തകത്തില് അച്ചടിച്ചവ അവര് മനപ്പാഠമാക്കി തരുന്നു. പക്ഷേ അവർക്കൊന്നിലും മാതൃകയാകാൻ പലപ്പോഴും ആകുന്നില്ല. ജീവിതത്തിന്റെ ആദ്യപാഠം സ്കൂള് കാലമാണ്. അവിടെ നിന്നേ അവര് നമ്മളെ നിരുല്സാഹകരാക്കി തീര്ക്കുന്നു. അങ്ങനെ നിരന്തരം ഇത്തരം ചര്ച്ചകളിലൂടെ എന്നില് കടുത്ത അപകര്ഷത തീര്ത്ത അവരെ വെറുക്കാതിരിക്കാന് എനിക്കായില്ല. അച്ഛനും അമ്മയും എന്നില് മതത്തിന്റെ വിത്തുകള് നട്ടുപിടിപ്പിച്ചില്ല. പകരം എനിക്ക് മുമ്പില് പുസ്തകങ്ങള് നിരത്തി വെച്ചു. അതില് വീശുദ്ധ ഖുറാനും, മഹാഭാരതവും, ബൈബിളും ഉള്പ്പെടുത്തി. അവയെ ആഴത്തില് വായിക്കുവാനും, വിശകലനം ചെയ്യുവാനും എന്റെ മതവും മതകാഴ്ചപ്പാടും സ്വയം തീരുമാനിക്കുവാനുളള അവസരം തന്നിടത്ത് നിന്നാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തേയും മാനിക്കാന് ഞാന് പഠിക്കുന്നത്. സ്കൂളിന്റെ ഓരോ പടികള് താണ്ടുമ്പോളും അദ്ധ്യാപകരും വിദ്യാര്ത്ഥികളം എന്നെ വേദനിപ്പിച്ചു. അവരുടെ മതക്കാഴ്ചപ്പാടുകളും, എന്നിലേക്ക് ചെലുത്താന് ശ്രമിക്കുകയും അതിനുളള നിരന്തര ശ്രമങ്ങള് പൊയ്പ്പോരുകയുംഉണ്ടായി.

എന്റെ കാഴ്ചപ്പാടുകളോ, വിശ്വാസമോ ഞാനാര്ക്ക് മേലിലും അടിച്ചേല്പിച്ചില്ല. അത് തീര്ച്ചയായും എന്റേത് മാത്രമാണ്. തിടുക്കമാണ് എല്ലാവര്ക്കും ഞങ്ങളിലെ ആചാരങ്ങളും, വിശ്വാസങ്ങളും മതവും അറിയാന്. പക്ഷേ ആര്ക്കുമറിയേണ്ട സ്നേഹത്തെയും ഒത്തൊരുമയേയുംപ്പററി. മിശ്രവിവാഹിതരുടെ മകളെന്ന അപകര്ഷതാബോധം സമൂഹത്തിലെ പരിഹാസം നിറഞ്ഞ നോട്ടത്തില് നിന്നും ചര്ച്ചകളില് നിന്നുമാണ് ലഭിച്ചത്. അതാദ്യമായി മാറിയത് ഹൈസ്കൂളില് ഒമ്പതില് മലയാളം അധ്യാപികയായ സാജിദ ടീച്ചറുടെ അഭിനന്ദനത്തില് നിന്നാണ്. പൊതു സമക്ഷത്തില് ജാതി മതത്തിന്റെ പേരില് പോരാടുന്ന സമൂഹത്തിന് ഒരു ഉത്തമ മാതൃകയായി ഞങ്ങളെ ചിത്രീകരിച്ച അവരോടു ഞാന് കടപ്പെട്ടവളാകുന്നു. അപമാനവും, അപകര്ഷതയും അന്നോളം കൊണ്ട് നടന്ന ഞാന് തല്സമയം അവയെ പൊട്ടിച്ചെറിഞ്ഞ് അഭിമാനിതയായി. അവിടുന്നിന്നോളം എന്നെ ഞാനാക്കിയതും, പ്രചോദനമായി തീര്ന്നതും അവരുടെ പ്രശംസനീയമായ വാക്കുകള് തന്നെ!!! മിശ്രവിവാഹിതരുടെ മക്കള് പലപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ്.

സമൂഹത്തിൽ നിന്ന് പലപ്പോഴും അവർ മാറ്റി നിർത്തപ്പെടുന്നു. തന്റെ മതവും, ചിന്തകളും തന്റേതു മാത്രമാണെന്ന് തിരിച്ചറിയാൻ ആകാതെ ഞങ്ങൾ എന്ന വിഭാഗത്തെ ക്രൂശിക്കുന്നു. അദ്ധ്യാപകർ കടമ മറക്കുന്നു ഞങ്ങൾക്ക് മുമ്പിൽ. മതഗ്രന്ഥങ്ങൾ വായിച്ചും മതപഠനം നടത്തിയും മുമ്പോട്ട് ജീവിച്ചിട്ടും മാനുഷിക പരിഗണന കൊടുക്കുവാനോ, സഹജീവിയോട് സഹാനുഭൂതി പ്രകടിപ്പിക്കുവാനോ തയ്യാറാകുന്നില്ല. നാല് വയസ്സുകാരിയിൽ നിന്നും വീണ്ടും 21 വർഷങ്ങൾ മുമ്പോട്ട് പോയിരിക്കുന്നു. അവൾ വളർന്നു. അവളുടെ ചിന്തകളും കാഴ്ചപ്പാടുകളും വളർന്നു. ആളുകളിൽ വലിയ മാറ്റമൊന്നും പ്രകടമല്ല. അവർ ചോദ്യങ്ങൾ ചോദിച്ച് വീര്പ്പ്് മുട്ടിക്കാന് ശ്രമിക്കുന്നു. പക്ഷേ അവള്ക്ക് അസഹ്യമല്ല അതൊന്നും. കാരണം അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ആര്ജ്ജവം അവള് നേടിയെടുത്തിരിക്കുന്നു. വിദ്യാഭ്യാസം ഉളള, സ്വയം പാരമ്പര്യത്തില് വിശ്വസിക്കുന്നവരില് നിന്നെല്ലാം ഈ സമൂഹം അവളെ പഠിപ്പിക്കുകയാണ് ഒരു മനുഷ്യന് എന്തെല്ലാം ആയിക്കൂടെന്ന്. ഇപ്പോൾ ജാതി കോമരങ്ങൾക്കിടയിൽ അസഹിഷ്ണുത പടർന്നു പന്തലിക്കുമ്പോൾ, ദുരഭിമാനക്കൊലകളും, ദുരഭിമാനപോരാട്ടങ്ങളും കാണുമ്പോഴോ അറിയുമ്പോഴോ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. 24 വർഷമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാനും ഒരു ഇരയാണ്. ജാതിയുടെയും മതത്തിന്റെയും മുതൽകൂട്ടായി അസഹിഷ്ണുത നിലനിൽക്കുന്നിടത്തോളം കാലം അങ്ങനെയൊക്കെയെ സംഭവിക്കൂ.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam