എന്നാലും ഇത് വല്ലാത്ത പണിയായി പോയി. രണ്ടു വര്‍ഷമാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇൗ ചെറുപ്പക്കാരന്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. ഫെയ്സ്ബുക്ക് വഴിയായിരുന്നു ഇൗ പ്രണയത്തിന്റെ ബാലപാഠം. പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം കണ്ടപ്പോള്‍ തന്നെ ഇൗ യുവാവ് ഉറപ്പിച്ചു. ഇവളാണ് തന്റെ ഭാവി വധു. അങ്ങനെ വഴിയെ പോയ പണി എണിവച്ച് പിടിക്കാന്‍ യുവാവ് ബംഗ്ലാദേശിൽ നിന്നും കേരളത്തിലെത്തി. പിന്നീടാണ് കഥയുടെ ട്വിസ്റ്റ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് ചിത്രം കേരളത്തിലെത്തിയപ്പോഴാണ് അത് കാവ്യാ മാധവന്റെതാണെന്ന് പാവം തിരിച്ചറിയുന്നത്.
ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്‍ഖാനാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വയനാട് മേപ്പാടി സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. യുവതിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ കൊടുത്ത കാവ്യാമാധവന്റെ പടം കൂടി കണ്ടപ്പോൾ സഹീബുൾ ഖാന് പ്രണയം ഇരട്ടിച്ചു. ഇതോടെ പ്രണയിനിയെ കാണാൻ സഹീബുൾ ഖാൻ കേരളത്തിലേക്ക് വണ്ടി പിടിച്ചു. യാത്രാ പരിമിതികൾ ഉണ്ടായിട്ടും കടുത്ത സാഹസം കാട്ടിയാണ് സഹീബുൾ ഖാൻ കേരളത്തിലേക്കെത്തിയത്.
അതിര്‍ത്തി വെട്ടിച്ചു ബംഗ്ലാദേശില്‍നിന്ന് കാമുകിയെ കാണന്‍ വയനാട്ടില്‍ എത്തിയ സഹീബുള്‍ഖാന് നാട്ടുകാരുടെ ഇടികൊണ്ട് പരുവമായി. അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലിലും കിടക്കേണ്ടിയും വന്നു. മൂന്നുമാസം മുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം സഹീബുള്‍ഖാനെ വീണ്ടും ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ ഇരുപത്തിയെട്ടുകാരന്‍.
കാമുകിയും കൈവിട്ടതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പൊലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു. എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍.
മൂന്നുമാസമായി മേപ്പാടി സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ഇൗ പാവം കാമുകന്‍. തനിക്ക് വേണ്ടി അതിസാഹസം കാട്ടിയ യുവാവിനെ ഒടുവില്‍ കയ്യൊഴിഞ്ഞ കഥാനായിക ‘ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ’ എന്ന മട്ടിൽ തുടരുകയാണ്.