'കെവിനെപ്പോൽ അവർ എന്നെയും കൊല്ലും; പ്രണയിനിയുമായ് യുവാവ് ലൈവിൽ'

‘ആരെയും വേദനിപ്പിക്കാനോ ചതിക്കാനോ വേണ്ടിയായിരുന്നില്ല. ജീവനേക്കാൾ ഏറെ സ്നേഹിച്ചുപോയി അതുകൊണ്ടാ മറ്റാർക്കും വിട്ടുകൊടുകാതെ ഇങ്ങനെ നെഞ്ചോടു ചേർത്ത് നിർത്തിയത്..’. പ്രണയവിവാഹത്തിന് ശേഷം ഇഷ്ടപ്പെട്ട പെണ്ണിനെ നെഞ്ചോട് േചർത്തി നിർത്തി സമൂഹമാധ്യമത്തിൽ ഹാരിസൺ കുറിച്ച വരികളാണിത്. പക്ഷേ തൊട്ടുപിന്നാലെ ഇരുവരും ഒരുമിച്ചെത്തിയ വിഡിയോയ്ക്കൊപ്പം ആ യുവാവ് ഇങ്ങനെ എഴുതി ‘ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം’. ചില വർഗീയ സംഘടനകളും അവളുടെ വീട്ടുക്കാരും അവരെ കൊല്ലാൻ പരക്കം പായുകയാണെന്നും യുവാവ് പറയുന്നു.

ആറ്റിങ്ങൽ സ്വദേശി ഹാരിസണും ഷഹാനയുമാണ് വെളിപ്പെടുത്തലുമായി സമൂഹമാധ്യമത്തിൽ എത്തിയത്. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും പെണ്‍കുട്ടിയും വീഡിയോയിലൂടെ പറയുന്നു. 

മിശ്രവിവാഹം ചെയ്തതിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില വർഗീയ സംഘടനാ പ്രവര്‍ത്തകരുമാണ് തന്നെയും രക്ഷിതാക്കളെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് ഹാരിസണ്‍. ഇതിനായി അവർ ക്വട്ടേഷൻ കൊടുത്തിട്ടുള്ളതായും ഷഹാന വിഡിയോയിൽ ആരോപിക്കുന്നു. 

എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇങ്ങനെയാരു വിഡിയോ ഇടുന്നതെന്നും ഹാരിസണ്‍ പറയുന്നു. വിഡിയോ പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ ധാരാളം പേർ ഇവർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam