എന്തെങ്കിലുമൊന്നു തീവ്രമായി മനസിൽ തട്ടി മോഹിക്കുകയാണെങ്കിൽ അതു നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസിൽ ആ മോഹത്തിന്റെ വിത്തുകൾ പാകുന്നത്. പ്രപഞ്ചം മുഴുവൻ ആ ഒരു കാര്യസാധ്യത്തിനായി കൂടെ നിൽക്കും-പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ വരികളാണിവ. ഈ വരികളുടെ അർഥ തലങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മിയുടെ ജീവിതം. ലക്ഷ്മിയെ ഓർമയില്ലേ? ആസിഡ് ആക്രമണത്തിന്റെ കരിമ്പടത്തിനുള്ളിൽ നിന്നും ധീരതയോടെ പുറത്തുവന്ന പെൺകൊടി. ഇരുപത്തിയാറാം വയസിൽ ഭർത്താവ് അലോക് ദീക്ഷിതിനൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവയായി നിൽക്കുന്ന ലക്ഷ്മി ഇന്ന് ഒരമ്മ കൂടിയാണ്. കുഞ്ഞു പിഹുവിന്റെ എല്ലാമെല്ലാമായ അമ്മ.
സൗന്ദര്യമല്ല സ്നേഹത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാന ഘടകമെന്നു മനസിലാക്കി അലോക് ജീവിതത്തിലെത്തിയതോടെയാണ് ലക്ഷ്മിയും മാറിത്തുടങ്ങിയത്. ഏഴുമാസം പ്രായമായി പിഹുവിനിപ്പോൾ. ലക്ഷ്മിയുടെ അച്ഛനും സഹോദരനും അടുത്തിടെയാണ് മരിച്ചത്. വിഷമകരമായ ഇത്തരം ഘട്ടത്തിലൂടെ കടന്നു പോയതിനാലാണ് മകളെ കാണിക്കാൻ വൈകിയതെന്ന് അലോക് ദീക്ഷിത് വ്യക്തമാക്കി. മാത്രമല്ല ലിവിങ്ടുഗെദർ മതിയെന്നു തീരുമാനിച്ചതുപോലെ തന്നെ മകളെ ജനിച്ചയുടൻ മാധ്യമങ്ങൾക്കു മുന്നിലേക്കെത്തിക്കില്ലെന്നും ഇരുവരും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണ്. പിഹു പിറന്ന് ആറേഴു മാസത്തോളം അവളെ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിരുന്നില്ല.
വിവാഹം എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ലെന്നും അലോക് പറഞ്ഞു. സമൂഹത്തിൽ രണ്ടു വ്യക്തികൾ ഒന്നിച്ചു കഴിയാൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ വിവാഹം കഴിക്കില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. മകൾ ജനിച്ചപ്പോൾ അവൾ ഭാവിയിൽ തന്നെക്കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നും ലക്ഷ്മി ഭയന്നിരുന്നു, എന്നാൽ അപ്പോഴൊക്കെ സാന്ത്വനം നൽകിയത് അലോകാണ്. രണ്ടുപേരുടെയും സ്റ്റോപ് ആസിഡ് അറ്റാക്ക് പ്രവർത്തനങ്ങൾക്ക് ഭാവിയിൽ പിഹുവിന്റെയും പിന്തുണയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അലോക്.
2005ൽ വെറും 16 വയസു പ്രായമുള്ളപ്പോഴാണ് ലക്ഷ്മിയ്ക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ലക്ഷ്മിയെക്കാൾ ഇരട്ടി പ്രായമുണ്ടായിരുന്ന അയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു. എന്നാൽ ആസിഡ് ആക്രമണത്തിലൂടെ ലക്ഷ്മിയുടെ മുഖം മാത്രമേ അയാൾക്കു തകർക്കാനായുള്ളു, മനസു കൂടുതൽ ദൃഡമായതേയുള്ളു. ആസിഡ് ആക്രമണത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2014ൽ ലക്ഷ്മിയ്ക്ക് യുഎസിന്റെ ധീരായ വനിതയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.