അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ നാം എപ്പോഴും സജ്ജമായിരിക്കുകയില്ല. ആ സമയത്തു വേണ്ടത് സംയമനത്തോടെയുള്ള പെരുമാറ്റമാണ്. ഇത്തരത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ, അവസരോചിതമായി പ്രവർത്തിച്ചു വെള്ളപ്പൊക്കത്തിൽ നിന്നും നീസ് സൈനികർ രക്ഷിച്ചത് ചൈനയിലെ ഒരു നഗരത്തെയാണ്. ആറു മണിക്കൂർ നേരമാണ് സൈനികർ വെള്ളത്തിൽ അണക്കെട്ടായി നിന്നത്.
അതിശക്തമായ മഴയില്‍ ബോയാങ് തടാകത്തിലുള്ള അണക്കെട്ട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിറഞ്ഞൊഴുകിയതോടെ ചൈനയിലെ ജിയൂജിയാങ് നഗരം പ്രളയ ഭീഷണിയിലായി. വെള്ളക്കെട്ട് തടയുന്നതിനായി കെട്ടിയിരുന്ന അണക്കെട്ട് വെള്ളപ്പാച്ചിലിന്റെ ശക്തിയിൽ ഇടിഞ്ഞു വീണിരുന്നു. ഇതോടെയാണ് ചൈനീസ് സൈനികര്‍ പൊടുന്നനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സൈനികരുടെ പ്രയത്നം കണ്ടില്ലെന്നു വയ്ക്കാൻ ജനങ്ങൾക്കും കഴിഞ്ഞില്ല.
അണക്കെട്ട് നിന്നൊഴുകിയ വെള്ളം ജിയൂജിയാങ് നഗരത്തിലെ 5000 ഏക്കര്‍ പ്രദേശത്തെ വിഴുങ്ങുമെന്ന രീതിയിലായി. നഗരത്തിലെ 6000 താമസക്കാരുടെ വീടും കൃഷിയും സ്വത്തുമെല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥ. ജനങ്ങളെ രക്ഷാപ്രവർത്തനത്തിന് ഭാഗമായി പെട്ടന്ന് ഒഴിപ്പിക്കല്‍ സാധ്യമല്ല. ആളുകളെ നീക്കാന്‍ സമയം വേണം .
ഇതുകണ്ടറിഞ്ഞ 16 ചൈനീസ് സൈനികര്‍ ഉടന്‍ തന്നെ പ്രളയ ജലത്തെ പ്രതിരോധിക്കാന്‍ സ്വയം അണക്കെട്ടായി മാറി. ജലം ഒഴുകിയെത്തുന്ന മേഖലയില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ അവർ ഒരുമയോടെ ചേര്‍ന്നു നിന്നു. കണ്ടു നിന്നവരിൽ ഈ കാഴ്ച ഒരേ സമയം കൗതുകവും സന്തോഷവും ഉണർത്തി. സൈനികർ അണക്കെട്ടായി മാറിയ സമയം കൊണ്ടു മറ്റുള്ളവര്‍ മണല്‍ നിറച്ച സഞ്ചികളുമായി അണക്കെട്ട് ശക്തിപ്പെടുത്തി. ഈ പ്രവർത്തനം പൂർത്തിയാക്കാൻ 6 മണിക്കൂർ സമയമെടുത്തു. ഒടുവില്‍ മണല്‍നിറച്ച ചാക്കുകള്‍ കൊണ്ട് തടയണ പൂര്‍ത്തിയായതോടെ ദൗത്യം വിജയിപ്പിച്ച സൈനികർ പിൻവാങ്ങി.