ആ കാഴ്ചകൾ ഞാൻ കാണാതിരുന്നെങ്കിൽ ... അശ്ലീല വിഡിയോയ്ക്ക് അടിമയായ യുവതിയുടെ ആത്മവിലാപം

ഒരിക്കലും ഞാനതു കാണാതിരുന്നെങ്കിൽ എന്ന് ഇന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുകയാണ്. എട്ടാം വയസ് മുതൽ അശ്ലീല വിഡിയോകൾക്കടിമയായിരുന്ന 19കാരിയായ റിബേക്കയുടേതാണ് ഈ ആത്മവിലാപം. ഓസ്ട്രേലിയൻ സ്വദേശിയാണ് റിബേക്ക. കഴിഞ്ഞ പതിനൊന്നു വർഷത്തെ തന്റെ ജീവിതത്തിൽ അന്ന് ആദ്യമായി കണ്ട ആ ദൃശ്യങ്ങൾ വരുത്തിയ മാറ്റം ചെറിയതൊന്നുമല്ല. എട്ടാം വയസിൽ ഒരു സിനിമയിൽ കണ്ട ദൃശ്യങ്ങൾ സമ്മാനിച്ച അനുഭൂതി തേടി നടത്തിയ അന്വേഷണങ്ങളാണ് റിബേക്ക എന്ന യുവതിയെ അശ്ലീല സാഹിത്യങ്ങൾക്കും വിഡിയോകൾക്കും അടിമയാക്കിയത്.

ലൈംഗികത തന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. ദിവസേന നിരവധിത്തവണയാണ് ഇത്തരം വിഡിയോകൾ കണ്ടുകൊണ്ടിരുന്നത്. ഇതിനുവേണ്ടി ചെലവഴിച്ച സമയത്തിനു പരിധിയില്ല. ആദ്യം സാധാരണ ലൈംഗിക ബന്ധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടു തുടങ്ങിയ റിബേക്ക പിന്നെ കൂടുതൽ വ്യത്യസ്ഥത തേടി നടത്തിയ അന്വേഷണങ്ങളിൽ ചെന്നെത്തിയത് അക്രമാസക്ത ലൈംഗികതയിലേയ്ക്കും മൃഗീയ തൃഷ്ണകളിലേയ്ക്കുമായിരുന്നു. വയസ് 16 ആയപ്പോഴെയ്ക്ക് ഇതൊക്കെ ഏതാണ്ട് തന്റെ ജീവിതത്തിലും പ്രായോഗികമാക്കാൻ തുടങ്ങി. തന്റെ പങ്കാളികളോട് മൃഗീയമായി പെരുമാറുന്നതിന് ആവശ്യപ്പെട്ടു. അവർ തയാറായിരുന്നതിനെക്കാൾ കൂടുതൽ തന്നിൽ പ്രയോഗിക്കുന്നതിന് അവരെ നിർബന്ധിച്ചു. ഇതെല്ലാമായിരുന്നു താൻ വിഡിയോകളിൽ കണ്ടിരുന്നത്. ഇത് ലൈംഗികതയുടെ സാധാരണ നിലയിലുള്ള സംഗതികളാണെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ടു തന്നെ തന്റെ പങ്കാളികളാൽ പലപ്പോഴും താൻ ആക്രമിക്കപ്പെട്ടു.

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു പതിനാറുകാരി ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങളാണ് താൻ ചെയ്തിട്ടുള്ളത്. പരസ്പര ബഹുമാനവും സ്നേഹവും കരുതലും വേണ്ട സമയത്ത് ചെയ്തതെല്ലാം അരുതാത്തതായിരുന്നെന്ന് അവർ വിലയിരുത്തുന്നു. ഒരിക്കലും അത് കാണാതിരുന്നെങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിക്കുന്നതായും അവർ പറയുന്നു. ഇപ്പോൾ 19ാം വയസിൽ തന്റെ അശ്ലീല അടിമത്വത്തിൽ നിന്നുള്ള മോചനത്തിനായി മനശാസ്ത്രജ്ഞരെ കാണുമ്പോൾ താൻ ആഗ്രഹിക്കുന്നത് ഒരു ദിവസമെങ്കിലം അക്രമാസക്തമല്ലാതെ, പരസ്പര ബഹുമാനത്തോടെയുള്ള ശാരീരിക ബന്ധത്തിന് തനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്നാണെന്നും ഇവർ പറയുന്നു. ബഹുമാനത്തോടെയുള്ള, സ്നേഹനിർഭരമായ ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു.

റിബേക്കയുമായുള്ള അഭിമുഖം ഓസ്ട്രേലിയൻസ് ഓൺ പോൺ എന്ന പേരിൽ എബിസി 2 ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.