മിന്നു ചാർത്താൻ കടൽ കടന്ന് അവർ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. ലബനൻ സ്വദേശി റാംസിനദിം സബ്റയും റമി എൽസായ്ഹിയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ഇന്നലെ നടന്നു. പള്ളിപ്പുറം കാട്ടേഴത്ത് തമ്പുരാങ്കൽ കുടുംബ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. നാദസ്വരവും പഞ്ചാരിമേളവും മിന്നുകെട്ടിനു കൊഴുപ്പുകൂട്ടി. അതിനു ശേഷം അരൂർപള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിലെത്തി നേർച്ച കാഴ്ചകൾ സമർപ്പിച്ചു.
കേരളത്തിന്റെ സംസ്കാരവും ആചാരങ്ങളും പ്രകൃതിഭംഗിയും ആകർഷിച്ചതുകൊണ്ടാണു വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ നടത്താൻ ഇരുവരും തീരുമാനിച്ചത്. ലബനനിലെ നിയമപ്രകാരം വിവാഹം അവിടെ റജിസ്റ്റർ ചെയ്തു. ഇതിനു ശേഷമാണ് കേരളത്തിലെത്തിയത്. ഇരുവരും ഇപ്പോൾ ഖത്തറിലാണു താമസം. കേരളീയ വേഷത്തിലായിരുന്നു വധൂവരന്മാർ കതിർ മണ്ഡപത്തിലെത്തിയത്. ജൂബയും കസവു മുണ്ടുമായിരുന്നു വരന്റെ വേഷം. സെറ്റുസാരിയും ബ്ലൗസുമായിരുന്നു വധുവിന്റെ വേഷം. തലയിൽ മുല്ലപ്പൂവും ചാർത്തിയിരുന്നു. കേരളത്തിലെ മുല്ലയുടെ സുഗന്ധം ഇരുവർക്കും ഏറെ ഇഷ്ടപ്പെട്ടു.
ഇനി ഒരാഴ്ച ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടാകും. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ് വൈൻ എന്റർടയിൻമെന്റ് ഇവന്റ് മാനേജ്മെന്റ് കമ്പനിയാണു കേരളത്തിൽ വിവാഹം നടത്താനുള്ള സാഹചര്യം ഒരുക്കിയത്.