തലമുടിവച്ചു പിടിപ്പിക്കാൻ ശ്രമിച്ച എംബിബിഎസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശിയും അവസാനവർഷ എംബിബിഎസ് വിദ്യാർഥിയുമായ സന്തോഷ്കുമാറാണ് മരണത്തിന് കീഴടങ്ങിയത്. നെറ്റിയുടെ മുകളിലേക്ക് നിന്നും തലമുടി നഷ്പ്പെടുന്ന ഗ്രേഡ് 2 കഷണ്ടിയിൽ നിന്നും രക്ഷനേടാൻ തലമുടിവച്ചു പിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് സന്തോഷ് വിധേയനാവുകയായിരുന്നു. കഷണ്ടിയുള്ള ഭാഗത്ത് കോശങ്ങൾവച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ ഭാഗിമായി മരവിപ്പിച്ചുകൊണ്ടാണ് നടത്തിയത്.
ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാം ദിവസം മുതൽ സന്തോഷ്കുമാർ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പനിയും ഛർദിയുമായിട്ടായിരുന്നു തുടക്കം. ഇത് പിന്നീട് വയറിളക്കത്തിനും വഴിമാറി. മകന്റെ നില വഷളാകുന്നതു കണ്ട മാതാപിതാക്കൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് സന്തോഷിനെ എത്തിച്ചു. എന്നാൽ യാതൊരു വിധ കുഴപ്പങ്ങളും മകനില്ലെന്നും ഇതൊരു സാധാരണ പനിയാണെന്നും അറിയിച്ച ഡോക്ടർ പാരസെറ്റമോൾ ഇൻജക്ഷൻ നൽകി.
ഇൻജക്ഷനു ശേഷം സന്തോഷിന്റെ കൈകൾക്ക് നീലനിറം വ്യാപിക്കാൻ തുടങ്ങിയതു കണ്ട മാതാപിതാക്കൾ ചെന്നൈയിലെ മറ്റൊരു സ്വകാര്യാശുപത്രിയിൽ മകനെ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ സന്തോഷിന്റെ കിഡ്നി തകരാറിലാണെന്നും പതിയെ പതിയെ ഓരോ അവയവങ്ങളും തകരാറിലായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. മെയ് 15നാണ് സന്തോഷിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മെയ് 17ന് ഹൃദയസ്തംഭനത്തെ തുടർന്ന് സന്തോഷം മരണം വരിച്ചു.
നുങ്കംമ്പാക്കത്തുള്ള Advanced Robotic Hair Transplant Centre ലാണ് സന്തോഷിന് തലമുടിവച്ചു പിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഹരിപ്രസാദ് കസ്തൂരി കേവലം അടിസ്ഥാന യോഗ്യത മാത്രമുള്ള ഡോക്ടറായിരുന്നു, ഇതുകൂടാതെ ശസ്ത്രക്രിയ സമയത്ത് അനസ്തേഷ്യയുടെ ഡോക്ടറുടെ സാന്നിധ്യവുമില്ലായിരുന്നു. ഡോക്ടറുടെ അറിവില്ലായ്മ തന്നെയാണ് സന്തോഷിന്റെ മരണത്തിൽ കലാശിച്ചത്.
മകന്റെ മരണത്തിൽ മനംനൊന്ത മാതാപിതാക്കൾ ആദ്യം കേസു നൽകാൻ തയ്യാറായില്ല. എന്നാൽ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് മെഡിക്കൽ അസോസിയേഷന് പരാതി നൽകിയതിനെ തുടർന്നാണ് സന്തോഷിന്റെ മരണം പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ ഏകമകനാണ് സന്തോഷ്.