നായകൻ മരിയ്ക്കുന്നു.. വർഷങ്ങള്‍ക്കു ശേഷം പ്രതികാരം തീർക്കാൻ അതേ നായകൻ തിരിച്ചെത്തുന്നു.. ഇതെന്തു മറിമായം എന്നാലോചിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് ഫ്ലാഷ്ബാക്ക് കഥയുമായി നായകൻ... താൻ മരിച്ചിട്ടില്ലായിരുന്നുവെന്നു പറയും.. നല്ല അസൽ ത്രില്ലർ സിനിമയുടെ കഥ പോലുണ്ടല്ലേ... എന്തായാലും ഇതിനു സമാനമായൊരു കഥ അരങ്ങേറിയിരിക്കുകയാണ് ജർമനിയിൽ. അതു പക്ഷേ സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ. മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പു മരിച്ച യുവതി ഇപ്പോൾ മധ്യവയസ്കയായി തിരിച്ചെത്തിയിരിക്കുന്നു.
സംഭവം കുറച്ചു കൺഫ്യൂസ്ഡ് ആണ്. മരിച്ച പെൺകുട്ടി എങ്ങനെയാ തിരിച്ചെത്തുന്നത് എന്നൊക്കെ സംശംയ തോന്നും. പക്ഷേ ഇരുപത്തിനാലാം വയസിൽ കാണാതായ പെട്രാ പാസിറ്റ്ക എന്ന പെൺകുട്ടിയെ ഏറെ നാൾ നീണ്ട തിരച്ചിലിനു ശേഷവും കാണാതായപ്പോൾ പോലീസ് വിധിയെഴുതി അവൾ കൊല്ലപ്പെട്ടുവെന്ന്. എന്തിനധികം പെട്രായുടെ കൊലപാതകിയെ വരെ പോലീസുകാർ അറസ്റ്റു ചെയ്തു. മുപ്പത്തിഒന്നു വര്‍ഷത്തിനിപ്പുറം ഒരു മോഷണക്കേസിന്റെ തുമ്പ് അന്വേഷിച്ചു പോയ പോലീസുകാർ പെട്രായെ കണ്ടു ഞെട്ടി. പഷയ പെട്രാ അതാ ജീവനോടെ മുന്നിൽ. കക്ഷിക്ക് അമ്പത്തിയഞ്ചു വയസായതിന്റെ ചില മാറ്റങ്ങൾ മാത്രം. ആരോരും അറിയാതെ തെറ്റായ പേരു നൽകി ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു പെട്രാ. പോലീസുകാരുടെ നിരന്തര ചോദ്യങ്ങൾക്കൊടുവിൽ അവൾ സമ്മതിച്ചു താൻ പെട്രാ ആണെന്ന്.
അതേസമയം മകൾ മരിച്ചെന്ന ധാരണയിൽ കഴിഞ്ഞിരുന്ന പെട്രായുടെ അമ്മയ്ക്കും സഹോദരനും ഈ വാർത്ത ഷോക്കായിരിക്കുകയാണ്. പെട്രായുമായി ബന്ധപ്പെടാൻ ഇരുവരും ശ്രമിച്ചുവെങ്കിലും തനിക്കിനിയും ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് പെട്രാ. വർഷങ്ങൾക്കിപ്പുറവും പെട്രാ ഒളിച്ചോടിയത് എന്തിനാണെന്ന േചാദ്യം മാത്രം ഇപ്പോഴും ബാക്കി...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.