പോൾവാക്കർ മരിക്കാൻ കാരണം പോർഷെ കമ്പനി; നിയമപോരാട്ടത്തിന് മകൾ

പോൾ വാക്കർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പതിപ്പുകളുടെ ശ്വാസമടക്കി കണ്ടിരുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇന്നും പോൾ വാക്കർ എന്ന അതുല്യനടന്റെ നഷ്ടം നികത്താനാവാത്തതാണ്. പോൾ വാക്കർ മരിച്ചിട്ടു വർഷം രണ്ടു കഴിഞ്ഞെങ്കിലും വേഗത്തിന്റെ രാജാവ് ഇന്നും ആരാധകരുടെ ഉള്ളിൽ ജീവിച്ചിരിക്കുന്നുണ്ട്. മകൾ മെഡൊ വാക്കറിനും അച്ഛൻ ജീവനായിരുന്നു. പോൾ വാക്കറിന്റെ മരണത്തിനു ശേഷവും ഇപ്പോഴും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ മെഡോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

പോൾ വാക്കർ മകൾ മെഡൊ വാക്കറുമൊത്ത്

പോൾ വാക്കറിന്റെ മരണത്തിന് വാഹന നിർമാതാക്കളായ പോര്‍ഷെ കമ്പനിയ്ക്കെതിരെ നിയമപോരാട്ടത്തിനു തയ്യാറെടുത്തിരിക്കുകയാണ് ഇപ്പോൾ മെഡോ വാക്കർ. പോർഷെ കമ്പനിയുടെ വാഹനം ഓടിക്കുന്നതിനിടയിലാണ് പോൾ വാക്കർ മരണപ്പെട്ടത്. വാഹനത്തിന്റെ രൂപകൽപനയിലെ പാളിച്ചകളാണ് അപകടത്തിനു കാരണമായതെന്നു കാണിച്ചാണ് പോര്‍ഷെയ്ക്കെതിരെ മെഡോ പരാതി നൽകിയിരിക്കുന്നത്.

പോൾ വാക്കർ

വാഹനത്തിൽ മതിയായ സുരക്ഷ ഇല്ലാതിരുന്നതാണ് മരണത്തിനു കാരണമായതെന്നാണ് മെഡോ വാക്കർ വ്യക്തമാക്കിയത്. വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കില്‍ അപകടത്തെ തടയുകയോ അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുകയോ എങ്കിലും ചെയ്യാമായിരുന്നു. വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ പിതാവിനു അപകടം പറ്റില്ലായിരുന്നുവെന്നാണ് മെഡോയുടെ പറഞ്ഞത്. വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സ്പീഡ് 63നും 71 നും ഇടയിലായിരുന്നു ഇതൊരിക്കലും അപകട കാരണമല്ല, മറ്റൊന്ന് വാഹനത്തിലെ സീറ്റു ബെൽറ്റ് മൂലമാണ് പോൾ വാക്കറിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ കഴിയാതിരുന്നത്- ഇതെല്ലാം വാഹന നിർമാണത്തിലെ പിഴവുകളാണെന്നു ലോ സ്യൂട്ടിൽ പറയുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പിന്റെ ഷൂട്ടിങ് വേളയ്ക്കിടയില്‍ 2013 നവംബറിലാണ് പോൾ വാക്കർ മരിക്കുന്നത്.