ഒരുനേരമൊന്നു പട്ടിണി കിടന്നാൽ പോലും ക്ഷീണിച്ച് അവശരാകുന്നവരാണ് നമ്മളിൽ ഏറെയും. അപ്പോൾ ആഴ്ച്ചയിൽ വിരലിലെണ്ണാവുന്ന തവണ മാത്രം ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കിയാലോ? അതും ലഘുവായ ഭക്ഷണം മാത്രം. വെറുതെയൊന്നു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നു പറയാൻ വരട്ടെ, അത്തരത്തിൽ ജീവിക്കുന്ന ദമ്പതികളുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി ആഴ്ച്ചയിൽ മൂന്നു തവണ മാത്രം ഭക്ഷണം കഴിക്കുന്ന അപൂർവ ദമ്പതികള്‍, യുഎസ്എ സ്വദേശികളായ അക്കാഹി റികാര്‍ഡോയും പ്രിയതമ കാമിലാ കാസ്റ്റെലോയും ആണത്. ഇരുവരെയും സംബന്ധിച്ചിടത്തോളം ഭക്ഷണം ഒരു പ്രധാന ഘടകമല്ലെന്നു മാത്രമല്ല അത് അനാവശ്യമാണു താനും.
ഭക്ഷണമില്ലെങ്കിലും ഞങ്ങൾ ഹാപ്പി
2008 മുതൽ ആഴ്ച്ചയിൽ മൂന്നു തവണ ഒരു കഷ്ണം പഴമോ പച്ചക്കറിയോ കഴിച്ചാണ് ഇവർ ജീവിക്കുന്നത്. പ്രപഞ്ചത്തിൽ നിന്നുള്ള ഊർജം സ്വാംശീകരിച്ചാണ് തങ്ങൾ ജീവിക്കുന്നതെന്നു പറയുന്ന ഇവർ മനുഷ്യന് ഈ രീതിയിൽ നിലനിൽക്കാമെന്നും ഉറച്ചു വിശ്വസിക്കുന്നു. ബ്രിതേറിയനിസം എന്നാണ് ഈ വിശ്വാസത്തിനു പരക്കെ പറയുന്ന പേര്, അതായത് ഭക്ഷണമോ വെള്ളമോ നിലനിൽപ്പിന് ആവശ്യമില്ലെന്നും മനുഷ്യന് പ്രപഞ്ചത്തിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടു ജീവിക്കാമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.
2005ലാണ് കാസ്റ്റെല്ലോയും റിക്കാർഡോയും കണ്ടുമുട്ടുന്നത്. മൂന്നു വർഷത്തിനകം വിവാഹിതരാവുകയും ചെയ്തു, തുടർന്നുള്ള യാത്രകൾക്കിടെ ഒരു സുഹൃത്താണ് ബ്രീതേറിയനിസത്തെക്കുറിച്ചു പറയുന്നത്. അന്നു തോന്നിയ ആകർഷണം പിന്നീടു ശീലമാക്കി മാറ്റുകയായിരുന്നു. വർഷങ്ങളായി വെജിറ്റേറിയൻസ് ആയിരുന്ന ഇവർ ആദ്യമായി 21 ദിവസത്തെ പരീക്ഷണ പ്രക്രിയയിലൂടെ ബ്രീതേറിയനിസം ശീലമാക്കാൻ ശ്രമിച്ചത്. അതിന്റെ ഭാഗമായി ആദ്യത്തെ ഏഴു ദിവസങ്ങളിൽ വായു മാത്രം സ്വാംശീകരിച്ചു, പിന്നീടുള്ള ഏഴു ദിനങ്ങൾ വെള്ളവും നേർപ്പിച്ച ജ്യൂസും ശേഷമുള്ള ഏഴു ദിവസങ്ങളും ഇതുതന്നെ തുടർന്നു. അന്നാണ് ഈ പ്രക്രിയ ശീലമാക്കുന്നതിന്റെ ഗുണങ്ങൾ മനസിലായത്, പിന്നീടങ്ങോട്ടും ഇതുതന്നെ തുടരാൻ ശ്രമിക്കുകയായിരുന്നു.
ഗർഭകാലത്തും ഭക്ഷണത്തിനോടു ഗുഡ്ബൈ
വായു ഉള്ളിടത്തോളം ഭക്ഷണം ഇല്ലാത്തത് ഒരു പ്രശ്നമല്ലെന്നാണ് ഇവരുടെ വാദം. കാസ്റ്റെല്ലോ റികാർഡോ ദമ്പതികൾക്ക് അഞ്ചു വയസുകാരനായ ഒരു മകനും രണ്ടു വയസുകാരിയായ മകളും ഉണ്ട്. മകനെ ഗർഭം ധരിച്ചിരിക്കുന്ന വേളയിലും കാസ്റ്റെല്ലോ ഒമ്പതു മാസത്തെ തന്റെ ഭർഭധാരണ സമയത്തിനിടെ അഞ്ചു തവണ മാത്രമാണത്രേ ഭക്ഷണം കഴിച്ചത്. ഗർഭവേളയിൽ പല സ്ത്രീകളും ഭക്ഷണം കഴിക്കാൻ അതീവ തൽപരരായിരിക്കുമെന്നു കേട്ടിട്ടുണ്ടെങ്കിലും തന്റെ കാര്യത്തിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് കാസ്റ്റെല്ലോ പറയുന്നത്.
'' എന്റെ മകന് എന്റെ സ്നേഹത്തിലൂടെ മാത്രം ആരോഗ്യവാനായി വളരാമെന്നു തോന്നിയിരുന്നു. ഗർഭകാലത്തിനിടെ പരിശോധനയ്ക്കു പോകുമ്പോഴെല്ലാം ആരോഗ്യവാനായ കുഞ്ഞാണ് അവനെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. രണ്ടാമത്തെ ഗർഭധാരണ സമയത്ത് ഒമ്പതു മാസവും അൽപം പഴവും പച്ചക്കറികളും കഴിച്ചിരുന്നു. ഗർഭിണിയായ ഒരു സ്ത്രീ കഴിക്കേണ്ട അവളവെത്രയാണോ അതിൽ പകുതി പോലും താൻ കഴിച്ചിരുന്നില്ല, എങ്കിലും മകളും പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചത്.''-കാസ്റ്റെല്ലോ പറയുന്നു.
ഭക്ഷണം ഉപേക്ഷിച്ചുള്ള ഈ ജീവിതരീതി തങ്ങളെ മാനസികവും ശാരീരികവുമായി ശക്തരാക്കിയെന്നാണ് ഇരുവരും വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളിലും അധിഷ്ഠിതമായിട്ടുള്ള ഊർജത്തെ ഉൾക്കൊള്ളുന്നതുവഴിയും ശ്വസനപ്രക്രിയയിലൂടെയുമൊക്കെ മനുഷ്യന് ഭക്ഷണം ഉപേക്ഷിച്ചിരിക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പുറത്തു വല്ല പാർട്ടികളിലും പോകുമ്പോഴോ അതല്ലെങ്കിൽ പഴങ്ങളെന്തെങ്കിലും രുചിക്കണമെന്നു തോന്നുമ്പോഴോ മാത്രമാണ് വല്ലതും കഴിക്കുന്നത്.
മക്കൾ എന്തും കഴിച്ചോട്ടെ
ബ്രീതേറിയനിസം ശീലമാക്കിയതിലൂടെ താൻ മുമ്പത്തേക്കാൾ വണ്ണം കുറഞ്ഞ് ആരോഗ്യവതിയായെന്നാണ് കാസ്റ്റെല്ല പറയുന്നത്. തീർന്നില്ല ഇത്തരം ജീവിതരീതിയായതിൽ പിന്നെ ചിലവുകളും നന്നേ കുറഞ്ഞുവെന്നു പറയുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിൽ ചിലവാകുന്നതിനേക്കാൾ എത്രയോ കുറവാണ് തങ്ങൾക്കു ചിലവാകുന്നത്. ഇങ്ങനെ സേവ് ചെയ്യുന്ന പണം യാത്രകൾ ചെയ്യാനാണ് ഉപയോഗിക്കുന്നത്.
കാസ്റ്റെല്ലോയും റിക്കാർഡോയും ഇങ്ങനെ ജീവിച്ചു ശീലിച്ചെങ്കിലും മക്കളെ അതിനു നിബന്ധിക്കാൻ അവർ തയ്യാറല്ല. മക്കൾക്ക് ബ്രീതേറിയനിസം എന്താണെന്ന് നല്ല ധാരണയുണ്ടെങ്കിലും അവരെ ഈ രീതിയിലേക്ക് കൊണ്ടുവരാൻ നിർബന്ധിക്കില്ലെന്നും അവർ അവർക്കിഷ്ടമുള്ളതു കഴിച്ചോട്ടെയെന്നും കാസ്റ്റെല്ല പറയുന്നു. വ്യത്യസ്തമായ രുചികൾ അറിഞ്ഞും ശീലിച്ചും അവർ വളരട്ടെ ഭാവിയിൽ തങ്ങളെപ്പോലെ ബ്രീതേറിയനിസത്തിലേക്കു വരികയാണെന്നു പറഞ്ഞാൽ മാത്രം അതിന് അനുവദിക്കുമെന്നും കാസ്റ്റെല്ല പറയുന്നു.