പ്രിന്‍റെടുക്കാന്‍ പണമില്ല, സ്വന്തം കൈപ്പടയിലെഴുതിയ ബയോഡാറ്റയുമായി ചെന്നു ‌; എന്നിട്ടോ?

ജോലി അപേക്ഷ കംപ്യൂട്ടറിൽ തയാറാക്കാനും പ്രിന്റെടുക്കാനും പണമില്ല. യുവാവ് അപേക്ഷ സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കി. റൊസാരിയോ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ കാര്‍ലിറ്റോസ് ഡ്യുറാത്തേ ആണ് സ്വന്തം കൈപ്പടയിലെഴുതിയ സിവി തയാറാക്കിയത്. ഏറെനാളായി കാര്‍ലിറ്റോസ് ജോലി അന്വേഷിക്കുകയാണ്. മുത്തശ്ശിയില്‍ നിന്നും കടം വാങ്ങിയ പണംകൊണ്ടാണ് പലപ്പോഴും ജോലി തിരയാനായി പല സ്ഥലങ്ങളിലും പോയത്. 

ഒരുദിവസം ഒരു ലോക്കല്‍ കോഫീ-ചോക്ലേറ്റ് ഹൌസില്‍ ഒരു ജോലിക്കായി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് ഉടമ റെസ്യൂമെ ചോദിച്ചത്. എന്നാല്‍, പ്രിന്‍റെടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ആകെ തകര്‍ന്നുപോയ കാര്‍ലിറ്റോസിന് കൈകൊണ്ട് സിവി എഴുതിത്തയ്യാറാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

അത്യാവശ്യം കാര്യങ്ങളെല്ലാം എഴുതി, സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിവിയില്‍ തന്നെ മോശം പേപ്പറിലെഴുതിയതിന് മാപ്പും പറഞ്ഞു. ഈ കഷ്ടപ്പാടിനെല്ലാം ഒടുക്കം കാര്‍ലിറ്റോസിന് ജോലി കിട്ടി. ഒരു ഗ്ലാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ആളിപ്പോള്‍.