പ്രണയം മനോഹരമാണ്. ജീവിതകാലം മുഴുവൻ താങ്ങും തണലുമായി നിഴൽ പോലെ ഒപ്പമൊരാൾ... പക്ഷേ പാതിവഴിയിൽ നല്ലപാതിയെ വിധി തട്ടിയെടുത്താലോ? ജീവിതത്തിൽ എന്നും കൂടെയുണ്ടാകുമെന്ന് കരുതിയയാൾ തനിച്ചാക്കി ഈ ലോകം വിട്ടുതന്നെ പോയാലോ? തകർന്നു പോകുമല്ലേ? അത്തരമൊരു സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ജീവിതത്തെ സധൈര്യം നേരിടുന്നിടത്താണ് യഥാർഥ വിജയം. നമ്മളെ തോൽപ്പിച്ച വിധിയ്ക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടണം. റാഫേൽ ഡി കോൾ എന്ന യുവാവ് അത്തരത്തിലൊരു വ്യക്തിയാണ്. ജീവന്റെ ജീവനായ പ്രണയിനിയെ നഷ്ടമായെങ്കിലും മൂന്നുവയസുകാരിയായ മകൾ റെയ്സയ്ക്കൊപ്പം തന്റെ ജീവിതം പരമാവധി ആസ്വദിക്കുകയാണ് റാഫേൽ ഇന്ന്. മകളെയും തന്നെയും തനിച്ചാക്കി ഭാര്യ ടാറ്റിയാൻ ഈ ലോകം വിട്ടു പോയപ്പോൾ റാഫേൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തനിക്ക് ഈ വിധിയെ സധൈര്യം നേരിടാൻ കഴിയുമെന്ന്. ഇന്നു റെയ്സയ്ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ടാറ്റിയാനോടുള്ള റാഫേലിന്റെ പ്രണയ തീവ്രത വിളിച്ചോതുന്നത്.
2013ൽ ഒരു കാറപകടത്തിലാണ് റാഫേലിന്റെ പത്നിയായ ടാറ്റിയാൻ മരിച്ചത്. കുഞ്ഞു റെയ്സയ്ക്ക് അന്ന് ഒരു വയസായിരുന്നു പ്രായം. ഭാര്യയ്ക്കൊപ്പം മുമ്പെടുത്ത ചിത്രങ്ങൾക്കു സമാനമായ പോസുകളിലാണ് ഇത്തവണയും ചിത്രങ്ങളെടുത്തത്. പക്ഷേ ഒരു മാറ്റമുണ്ടെന്നു മാത്രം ഭാര്യയ്ക്കു സ്ഥാനത്ത് തങ്ങളുടെ ക്യൂട്ട് ലിറ്റിൽ രാജകുമാരി റെയ്സയാണ്. ഭാര്യയ്ക്കൊപ്പം നിന്ന ചിത്രത്തിലെ വസ്ത്രം തന്നെ റാഫേൽ ധരിച്ചപ്പോൾ അമ്മയുടേതു പോലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് മകൾ ധരിച്ചത്. എന്തിനധികം പോസു ചെയ്തതു പോലും അമ്മയെപ്പോലെ. കൗതുകം തോന്നുന്നുവെങ്കിലും കണ്ണുനീരണിയിക്കുന്നതു കൂടിയാണ് ഈ ചിത്രങ്ങൾ.