പൊണ്ണത്തടി: അമേരിക്കയിൽ സോഡ ടാക്‌സ്!

ഫിലാദൽഫിയയിലെ സിറ്റി കൗൺസിൽ ഔൺസിന് 1.5 ശതമാനമെന്ന നിരക്കിൽ സോഡ ടാക്‌സ് ഈടാക്കണമെന്ന തീരുമാനത്തിന് അംഗീകാരം നൽകി. പഞ്ചസാര ചേർത്തതും കൃത്രിമ മധുരം ചേർത്തതുമായ സോഫ്റ്റ് ഡ്രിങ്കുകളിലാണ് നികുതി ചുമത്തുന്നത്. പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം പൊണ്ണത്തടി വരുത്തുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഫിലാദൽഫിയയിൽ 68 ശതമാനം മുതിർന്നവരും 41 ശതമാനം കുട്ടികളും പൊണ്ണത്തടിയൻമാരാണെന്നാണു കണ്ടെത്തൽ. കോളകൾ അടക്കമുള്ള പാനീയങ്ങളെയാണ് പുതിയ നികുതി ദോഷകരമായി ബാധിക്കുക.

പുതിയ നികുതി ഏർപ്പെടുത്തിയതോടെ ഒരു കാൻ സോഫ്റ്റ് ഡ്രിങ്കിന്റെ വിലയിൽ 18 ശതമാനമാണ് വർധനയുണ്ടാകുക. പെൻസിൽവാനിയയിൽ സോഡയ്ക്ക് നിലവിൽ ഈടാക്കുന്ന എട്ടു ശതമാനം വിൽപന നികുതിക്കു പുറമെയാണ് പുതിയ നികുതി. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഭക്ഷണ വിഭാഗത്തിൽപെടുത്തി നികുതി ഈടാക്കുന്നില്ല.

2017 ജനുവരി മുതലാണ് പുതിയ നികുതി നിലവിൽ വരിക. 91 മില്യൻ ഡോളറിന്റെ അധിക വരുമാനമാണ് കണക്കാക്കുന്നത്. ഈ തുക പ്രീ കിന്റർ ഗാർഡനുകൾക്കും കമ്യൂണിറ്റി സ്‌കൂളുകൾക്കും പാർക്കുകളുടെ നവീകരണത്തിനും മറ്റുമുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യകരമായ പാനീയങ്ങൾ വിൽക്കുന്നവർക്ക് നികുതിയിളവു നൽകുന്നതും പരിഗണനയിലുണ്ട്. കലിഫോർണിയയിലെ ബെർക് ലെയാണ് സോഡ ടാക്‌സ് ഏർപ്പെടുത്തിയ ആദ്യത്തെ അമേരിക്കൻ നഗരം. അമേരിക്കൻ ബവ്‌റിജസ് അസോസിയേഷൻ സോഡാ ടാക്‌സ്

ഏർപ്പെടുത്താനുള്ള തീരുമാനത്തെ പിന്തിരിപ്പൻ എന്നാണു വിശേഷിപ്പിച്ചത്. പുതിയ നികുതി വിവേചനപരവും ജനപ്രിയ മല്ലാത്തതുമാണെന്ന് വക്താവ് ലോറൻ കെയ്ൻ പറഞ്ഞു. ഇതിനെതിരായി നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.