വാഹന നമ്പറിനു വില 60 കോടി!

ആർഎസ്ജി ഇന്റർനാഷനൽ എന്ന പ്രോപർട്ടി മാനേജ്‌മെന്റ് കമ്പനി ഉടമയായ ബൽവീന്ദർ സഹാനി തന്റെ റോൾസ് റോയ്‌സ് നമ്പറിനായി ചെലവിട്ടത് 33 ദശലക്ഷം ദിർഹമാണ്. അതായത് ഏകദേശം 60 കോടി രൂപ.

ഇഷ്ടവാഹനം സ്വന്തമാക്കിക്കഴിഞ്ഞാൽ അതിനു കൊതിയുള്ളൊരു നമ്പർകൂടി വാങ്ങുന്നത് കാശുള്ളവരുടെ ഒരു ഏർപ്പാടാണ്. കീശയുടെ കനം ഏറെയുണ്ടെങ്കിൽ വിചാരിച്ച നമ്പർ കിട്ടുംവരെ ലേലം വിളി നിൽക്കില്ലെന്ന് ഉറപ്പാണ്. യുഎഇയിൽ അത്തരമൊരു ലേലംവിളി നടന്നു. പൊരിഞ്ഞ ലേലത്തിനൊടുവിൽ ഇന്ത്യൻ വ്യവസായിയാണ് വിജയശ്രീ ലാളിതനായത്. ആർഎസ്ജി ഇന്റർനാഷനൽ എന്ന പ്രോപർട്ടി മാനേജ്‌മെന്റ് കമ്പനി ഉടമയായ ബൽവീന്ദർ സഹാനി തന്റെ റോൾസ് റോയ്‌സ് നമ്പറിനായി ചെലവിട്ടത് 33 ദശലക്ഷം ദിർഹമാണ്. അതായത് ഏകദേശം 60 കോടി രൂപ.

ഡി 5 എന്ന നമ്പറാണ് അബു സഹാ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം നേടിയെടുത്തത്. 20 ദശലക്ഷം ദിർഹമായിരുന്നു ഡി 5ന്റെ അടിസ്ഥാന വില. 59 കോടിക്ക് നമ്പർ എടുക്കണമെങ്കിൽ സഹാനിയുടെ കാറിനെന്തു വിലയുണ്ടാകും!. നമ്മുടെ നാട്ടിലെപോലെ യുഎഇയിലും റജിസ്‌ട്രേഷൻ നമ്പർ ലേലം വിളി വലിയ സംഭവമാണ്. ഒറ്റയക്കത്തിനാണ് ഇവിടെ ഡിമാൻഡ്. അതാണ് സ്റ്റാറ്റസും. ആർഎസ്ജി ഇന്റർനാഷനലിന് ഇന്ത്യയിലും കുവൈറ്റിലും യുഎസിലുമെല്ലാം ബിസിനസ് ഉണ്ട്. സഹാനി തന്നെ 10 യുഎഇ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡി 5 നൊപ്പം 10 ലക്ഷം ദിർഹം മുടക്കി ഒരു നമ്പർകൂടി ഇദ്ദേഹം വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 09 എന്ന നമ്പറിനായി ഇദ്ദേഹം തന്നെ മുടക്കിയത് 25 ദശലക്ഷം ദിർഹമാണ്. സഹാനി 59 കോടിക്ക് നമ്പർ വാങ്ങിയെങ്കിലും ഏറ്റവും വലിയ കച്ചവടമാണ് നടന്നതെന്നു കരുതരുത്. 2008 ൽ നമ്പർ ഒന്നിനുവേണ്ടിയാണ് ആ റെക്കോർഡ് ലേലം വിളി നടന്നത്. 52.2 ദശലക്ഷം ദിർഹം(ഏകദേശം 94 കോടി രൂപ) വിലയ്ക്ക് നമ്പർ എടുത്തത് സയീദ് അൽ ഖൗറിയെന്ന ബിസിനസുകാരനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 80 നമ്പറുകളാണ് വിറ്റുപോയത്. ലേലത്തിൽ നിന്നു ലഭിക്കുന്ന വരുമാനം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിക്കാണ് പോകുക.