മരിച്ചവർ പ്രേതമായി വന്നു കൊല്ലുമോ? തനിച്ചിരുന്ന് കാണാൻ പേടിക്കണം ഈ വിഡിയോ

സംഭവത്തിനു കുറച്ചധികം പഴക്കമുണ്ട്... 1998ലേക്കൊരു ഫ്ലാഷ്ബാക്ക്... നോയിഡയിൽ ഒരു രാത്രിയിൽ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട വാർത്ത ഓർമയുണ്ടോ? ഡിസംബറിലെ തണുത്ത രാത്രിയിൽ അപ്രതീക്ഷിതമായി വന്ന അക്രമിയെ തുരത്താൻ ഇരുവർക്കും കഴിഞ്ഞില്ല. നോയിഡയിലുള്ള നോ‍ളജ് പാർക്കിൽ തങ്ങൾ ജോലി ചെയ്യുന്ന രണ്ടാം നമ്പർ കെട്ടിടത്തിൽ വച്ച് ആ സഹോദരിമാർ കൊല്ലപ്പെട്ടു. വർഷങ്ങൾക്കു മുമ്പുനടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോവുകയാണെന്നു തെറ്റിദ്ധരിക്കല്ലേ. സംഭവം അതല്ല, നോയിഡ സഹോദരിമാരുടെ മരണത്തോടെ ചില അസാധാരണ സംഭവങ്ങൾ സ്ഥിരമായി അവർ കൊല്ലപ്പെട്ട ബിൽഡിങിൽ ഉണ്ടായിട്ടുണ്ടത്രേ. പെൺകുട്ടികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പലരുടെയും മാനസികനില തെറ്റുകയും ചിലരൊക്കെ നൈറ്റ് ഡ്യൂട്ടിയ്ക്കു ശേഷമുള്ള തൊട്ടടുത്ത ദിവസം മുറിവുകളോടെ കാണപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളെ ആധാരമാക്കി വിപ്രാ ഡയലോഗ്സ് നിർമിച്ച പുതിയ ഹൊറർ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പെൺകുട്ടികൾ മരിച്ച് മാസങ്ങൾക്കു ശേഷം ബിൽഡിങ്ങില്‍ പല അനിഷ്ട സംഭവങ്ങളും അരങ്ങേറിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവം നടന്നു അഞ്ചു മാസം കഴിഞ്ഞപ്പോഴേയ്ക്കും അവിടെ േജാലി ചെയ്തിരുന്ന മൂന്നുപേരുടെ മാനസികനില തകരാറിലായി. അവസാനത്തെ കേസ് വൈഷ്ണവി എന്ന പെൺകുട്ടിയുടേതായിരുന്നു. ഓഫീസിനകത്ത് കൊല ചെയ്യപ്പെട്ട സഹോദരിമാരുടെ സാന്നിധ്യം അനുഭവപ്പെട്ട വൈഷ്ണവി തൊട്ടടുത്ത ദിവസം മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാത്രമല്ല വൈഷ്ണവിയ്ക്കു തന്റെ ശബ്ദവും നഷ്ടപ്പെട്ടിരുന്നു.

പക്ഷേ ഈ സംഭവങ്ങള‌െല്ലാം കമ്പനിയുടെ പ്രതിഛായ തകർക്കുമെന്നു കരുതി അധികൃതർ പുറത്തുവിട്ടില്ല. ഇരുവരുടെയും മരണത്തെ തുടർന്ന് അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറുന്നതു പതിവായപ്പോഴാണ് വിപ്രാ ഡയലോഗ്സ് ഇത്തരമൊരു വിഡിയോയെക്കുറിച്ചു ചിന്തിച്ചത്. ഭീതിജനകമായ അന്തരീക്ഷത്തിൽ ചിത്രീകരിച്ച വിഡിയോ തെല്ലു ഭയമെങ്കിലും തോന്നാതെ കണ്ടു തീർക്കാനാവില്ലെന്നുറപ്പാണ്. പക്ഷേ അപ്പോഴും ഒരു സംശയം ബാക്കി.. കൊലപാതകത്തിനു പിന്നാലെ അരങ്ങേറിയതൊക്കെ സത്യമോ മിഥ്യയോ?