ഒരു അഞ്ചുവയസുകാരിയുടെ ശരീരത്തിലും മനസിലും ഏറ്റ മുറിവുകളാണ് ഈ ചിത്രങ്ങൾ. എന്താണ് താൻ ചിത്രങ്ങളിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്ന് തിരിച്ചറിയുമ്പോഴാണ് ആരും ഞെട്ടിപ്പോകുന്നത്. തന്റെ പ്രാദേശിക സഭയിൽ സംഘടിപ്പിച്ചു വന്ന ഇംഗ്ലീഷ് ക്ലാസിൽ പങ്കെടുക്കാനെത്തിയ അഞ്ചുവയസുകാരിയെ വൈദികൻ പീഡിപ്പിച്ചതിന്റെ നേർ ചിത്രങ്ങളായിരുന്നു ഇവ. സംഭവത്തിൽ 54 കാരനായ ജാവോ ദാ സിൽവ എന്ന വൈദികൻ പൊലീസ് പിടിയിലായിട്ടുണ്ട്. വടക്കൻ ബ്രസീലിലെ കാണ്ടെസ് ക്ലാരോസിലാണ് സംഭവം.
ഇംഗ്ലീഷ് ക്ലാസിൽ പങ്കെടുക്കാൻ പോകില്ലെന്നു അഞ്ചുവയസുകാരി വാശി പിടിച്ചതോടെയാണ് പെൺകുട്ടിയെ ഒരു മനശാസ്ത്രജ്ഞന്റെ അടുത്തെത്തിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. അദ്ദേഹമാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. ഇതിനിടെ പെൺകുട്ടിയുടെ സ്വകാര്യ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടത്. തനിക്കു നേരിട്ട പീഡനം വ്യക്തമാക്കുന്ന ആറു ചിത്രങ്ങളാണ് പെൺകുട്ടി വരച്ചത്.
പീഡന വിവരം ഫോണിലൂടെ വൈദികൻ സമ്മതിച്ചതായി ബാലികയുടെ പിതാവ് പറയുന്നു. തുടർന്നു നൽകിയ പരാതിയിൽ ശിശുപീഡനത്തിന് വൈദികന്റെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വൈദികനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.