ഫേസ്ബുക്കിൽ ഫോട്ടോ ഇട്ട ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ച് ഭർത്താവ് !

നുവാങ്കുവും ഭർത്താവും, ആശുപത്രികിടക്കയിൽ നുവാങ്കു

പങ്കാളിയോടു സ്നേഹമില്ലാത്തവർ ഉണ്ടാകില്ല, പക്ഷേ സ്നേഹം മൂത്ത് അതു പൊസസീവ്നസിലേക്ക് എത്തിപ്പോയാൽ പിന്നെ ആ ബന്ധം തകരാൻ അത്ര കാലതാമസമൊന്നും എടുക്കില്ല. പങ്കാളി തന്നോടു മാത്രമേ മിണ്ടാവൂ തന്നെമാത്രമേ നോക്കാവൂ എന്നൊക്കെ പറയുന്ന അവസ്ഥയിലേക്കെത്തിയാൽ തീർച്ചയാക്കിക്കോളൂ നിങ്ങൾ ഇനി അധികനാൾ ഭാര്യ–ഭര്‍ത്താക്കന്മാരായി ഇരിക്കില്ല. കാരണം കാലമെത്തും മുമ്പേ ആ പൊസസീവ്നസ് നിങ്ങളുടെ ദാമ്പത്യത്തെ തരിപ്പണമാക്കിയിരിക്കും.

തായ്‍ലന്റിൽ നിന്നും പുറത്തുവരുന്നൊരു വാർത്തയും ഞെട്ടിപ്പിക്കുന്നതാണ്. പൊസസീവ്നസ് മൂത്ത ഭർത്താവു കാരണം സ്വന്തം ജീവിതം തകർന്ന ഭാര്യ ഇന്നു നാട്ടുകാർക്കു മുന്നിൽ യാചകയായി എത്തിയിരിക്കുകയാണ്. അവളുടെ ആരോഗ്യപ്രാപ്തിക്കായി ഇനി ഒട്ടനേകം ചികിത്സയുടെ ആവശ്യമുണ്ട്, സ്വന്തമായി ജോലി ചെയ്തു പണം സമ്പാദിക്കാൻ പറ്റിയ അവസ്ഥയിലുമല്ല. അപ്പോൾ ആ ഭാര്യക്ക് എന്താണു സംഭവിച്ചതെന്നല്ലേ? വെറും ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടതിന്റെ പേരിൽ ഭര്‍ത്താവ് അവളുടെ ദേഹമാകെ പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞത്.

നെ‍ഡ്നാഫാ നുവാങ്കു എന്ന ഇരുപത്തിയാറുകാരിക്കാണ് ദുരനുഭവമുണ്ടായത്. കഴി‍ഞ്ഞ ജനുവരിയിലാണ് നുവാങ്കുവിനെ ചാച്ചവാൺ ടാറിന്‍ എന്ന ഇരുപത്തിയെട്ടുകാരൻ വിവാഹം കഴിച്ചത്. പക്ഷേ ഭർത്താവിന്റെ അമിതമായ സ്വാർഥതയും കോംപ്ലക്സുമെല്ലാം നുവാങ്കുവിന്റെ ജീവിതമാണ് തകർത്തത്. ഡിസംബറിൽ നുവാങ്കു ഫേസ്ബുക്കിൽ മൂന്നു ഫോട്ടോകൾ ഇട്ടതില്‍ വൈരാഗ്യം മൂത്താണ് ടാറിൻ അവളുടെ ദേഹത്തു പെട്രോളൊഴിച്ചു കത്തിച്ചത്.

ഒരു കുട്ടിയുടെ അമ്മ കൂടിയായ നുവാങ്കു ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ടാറിൻ‍ ബലംപ്രയോഗിച്ച് പെട്രോൾ ദേഹത്ത് ഒഴിക്കുകയായിരുന്നു. മുഖവും ശരീരവുമാകെ ഗുരുതരമായി പൊള്ളലേറ്റ നുവാങ്കുവിന്റെ ശരീരത്തിൽ മൂന്നോളം അടിയന്തിര സർജറികള്‍ പൂര്‍ത്തിയായതോടെയാണ് ഒരുവിധം ഭേദപ്പെട്ടത്. ശിക്ഷ കാത്തിരിക്കുന്ന തന്റെ ഭർത്താവിനോട് നുവാങ്കു ക്ഷമിച്ചിരിക്കുകയാണ്, അതു തന്റെ കുഞ്ഞിന്റെ ജീവിതം ഓർത്തുമാത്രം.

അയാൾ എന്റെ ശരീരത്തിനു പുറത്തു മാത്രമല്ല ഹൃദയത്തിനകത്തും മുറിപ്പാ‌ടുകളുണ്ടാക്കിയിരിക്കുകയാണ്. ഞങ്ങൾക്കുണ്ടായ കുഞ്ഞിനെ ഓർത്തു മാത്രമാണ് ക്ഷമിക്കുന്നത്. തീ പടരുമ്പോൾ നരകം എന്നതു യാഥാർഥ്യമായ കാര്യമാണെന്നാണ് എനിക്കു തോന്നിയത്. ആർക്കും ഊഹിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറമായിരുന്നു ആ വേദനയും ഭയവുമെല്ലാം നിങ്ങൾക്ക് എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ പറ്റുമായിരിക്കും, പക്ഷേ കർമ്മത്തിൽ നിന്നും കഴിയില്ലല്ലോ. നുവാങ്കു പറയുന്നു.

നുവാങ്കുവിന്റെ സുഹൃത്ത് അവരുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ നൽകി ചികിത്സയ്ക്കായി ഫണ്ട് ശേഖരിക്കുകയാണ് ഇപ്പോള്‍. നുവാങ്കുവിന്റെ കഴുത്തിലും വായിലും കവിളിലുമൊക്കെയായി രണ്ടും മൂന്നും സർജറികൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്. വിരലുകളും പാടേ നശിച്ചു പോയ നുവാങ്കുവിന്റെ വലതു കയ്യിന് ഒരു സർജറി ചെയ്യേണ്ടതുണ്ട്. സംഭവത്തിൽ നുവാങ്കുവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.