രസകരമായ പല അഭിമുഖങ്ങൾ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും കണ്ടിട്ടുണ്ടെങ്കിലും എരുമകളുടെ അഭിമുഖം ലോകം ഇതാദ്യമായിട്ടാവും കാണുന്നത്. പാകിസ്ഥാനിലെ സ്വകാര്യ ചാനലിലെ റിപ്പോർട്ടർ അമീൻ ഹഫീസാണ് എരുമകളെ റിപ്പോർട്ടു ചെയ്ത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. നർമം നിറച്ച റിപ്പോർട്ടിങ്ങ് ശൈലിയിലൂടെ ശ്രദ്ധേയനാണ് അമീൻ ഹഫീസ്. എന്നാൽ ഇതാദ്യമായാണ് എരുമളെ അഭിമുഖം ചെയ്ത തന്റെ നർമ്മബോധം ഹഫീസ് വീണ്ടും തെളിയിച്ചിരിക്കുന്നത്.
ഹോറിലെ തിരക്കുള്ള റോഡ് മുറിച്ചു കടക്കാൻ പൊതുജനം മേൽപ്പാലം ഉപയോഗിക്കാറില്ല. എന്നാൽ പൊതുജനങ്ങളേക്കാൾ ബുദ്ധിപൂർവ്വം എരുമകൾ മേൽപ്പാലത്തിലൂടെയാണ് റോഡു മുറിച്ചു കടക്കുന്നത്. ഈ വാർത്ത പൊതുജനങ്ങളെ അറിയിക്കാൻ എരുമകളുടെ ഇന്റർവ്യൂ എടുത്തിരിക്കുകയാണ് റിപ്പോർട്ടർ. നാലുകാലുകൾ ഉപയോഗിച്ച് പടികൾ കയറാൻ ബുദ്ധിമുട്ടുണ്ടോ? റോഡിലെ ഗതാഗത കുരുക്കിൽ നിന്നും രക്ഷനേടാൻ മേൽപ്പാലം സഹായകമാണോ തുടങ്ങിയ ചോദ്യങ്ങളാണ് അമീൻ ഈ മിണ്ടാപ്രാണികളോട് ചോദിച്ചത്. എരുമയുടെ കരച്ചിൽ ശബ്ദത്തിൽ നിന്നും റിപ്പോർട്ടർ തന്നെ ഉത്തരവും അനുമാനിച്ചെടുത്താണ് റിപ്പോർട്ടിങ്ങ്. അമീന്റെ ഈ നൂതന റിപ്പോർട്ടിങ്ങ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.