യുവമോർച്ചയ്ക്ക് ചുംബനസമരക്കാരന്റെ കടലാസുട്രോൾ മറുപടി

രാഹുൽ പശുപാലിനെ പിന്തുണച്ചെന്നാരോപിച്ച് സ്വന്തം നാട്ടിലെ മതിലുകളിൽ യുവമോർച്ച പതിച്ച പോസ്റ്ററുകൾക്ക് ചുംബന സമരക്കാരന്റെ തകർപ്പൻ കടലാസു ട്രോൾ മറുപടി. ചുംബന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുൻ നിരയിലുണ്ടായിരുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ലാസർ ഷൈനും സുഹൃത്തുക്കളുമാണ് യുവമോർച്ചയുടെ പോസ്റ്ററുകൾക്ക് അതേ മതിലുകളിൽ തന്നെ രസകരമായ കടലാസു ട്രോളുകളിലൂടെ മറുപടി നൽകിയത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ അത്ര കണ്ടു പരിചയമില്ലാത്ത നാട്ടുകാർക്ക് ട്രോൾ പോസ്റ്ററുകൾ കൗതുകക്കാഴ്ചയുമായി.

ഓൺലൈൻ പെൺവാണിഭം ആരോപിച്ച് രാഹുൽ പശുപാലും രശ്മിയും അറസ്റ്റിലായതോടെ ചാനലുകളിൽ നടന്ന ചർച്ചകളിൽ യുവമോർച്ച പ്രവർത്തകരുമായി കൊമ്പുകോർക്കുകയും ചുട്ട മറുപടി നൽകുകയും ചെയ്തതിന് പ്രതികാരമായാണ് സ്വന്തം നാട്ടിൽ തന്നെ അപമാനിക്കാൻ യുവമോർച്ച പോസ്റ്റർ പതിച്ചതെന്ന് ലാസർ ഷൈൻ ആരോപിക്കുന്നു. ചാനലുകളിൽ വി.വി. രാജേഷ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ലാസർ ഷൈൻ ചൂണ്ടിക്കാണിച്ചിരുന്നു. ചുംബനസമരക്കാരെല്ലാം ഓൺലൈൻ പെൺവാണിഭവുമായി ബന്ധമുള്ളവരാണെന്ന മട്ടിലായിരുന്നു രാജേഷിന്റെ പരാമർശങ്ങൾ ഇതോടെ സമൂഹ മാധ്യമങ്ങളിലും രാജേഷിനെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് തനിക്കെതിരെ സ്വന്തം നാട്ടിലും താൻ പഠിച്ച സ്കൂൾ മതിലുകളിലും പോസ്റ്ററുകൾ പതിച്ചതെന്ന് ലാസർ ഷൈൻ പറയുന്നു.

സഹപാഠികളും അയൽവാസികളുമായ ബിജെപി പ്രവർത്തകർ തങ്ങൾ മേൽകമ്മറ്റിക്കാരുടെ നിർദേശപ്രകാരം ചെയ്തെന്നാണ് പറയുന്നതെന്നും ഷൈൻ പറയുന്നു. ഡിവൈഎഫ്ഐ അംഗമല്ലാത്ത തന്നെ പാർട്ടി പ്രവർത്തകനായി ചിത്രീകരിച്ച് പാർട്ടിക്കും തനിക്കും എതിരെ നടത്തിയ കുപ്രചരണങ്ങൾക്കും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനെതിരെയും സിവിൽ ക്രിമിനൽ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് ലാസർ ഷൈൻ പറഞ്ഞു.

ചുംബനസമരത്തിൽ പങ്കെടുത്തതിനു ശേഷം ഇത് രണ്ടാമതാണ് തനിക്കെതിരെ പ്രചാരണങ്ങളും ഭീഷണിയുമുണ്ടാകുന്നത്. ആദ്യം താൻ മാവോയിസ്റ്റാണെന്ന് ആരോപിച്ച് പൊലീസ് വീട്ടിലെത്തുകയും നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായും ഷൈൻ പറഞ്ഞു.