തൂക്കം അഞ്ചര കിലോ, സുഖപ്രസവത്തിലൂടെ ജനിക്കുന്ന ബ്രിട്ടനിലെ ഭാരം കൂടിയ കുട്ടി

ഷാർലറ്റും മാത്യു വില്യമും മകൻ റോറിയ്ക്കൊപ്പം

ബ്രിട്ടനിൽ 23 വയസുകാരിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി, പ്രസവം സർവസാധാരണമായ ഈ ലോകത്ത് ഈ വാർത്തയ്ക്ക് എന്താണു പ്രസക്തി എന്നല്ലേ? എങ്കിൽ കേട്ടോളൂ ഷാർലറ്റ് എന്ന ആ അമ്മ സുഖ പ്രസവത്തിലൂടെ ജന്മം നൽകിയിരിക്കുന്നത് ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞിനാണ്. റോറി എന്ന് പേരിട്ടിരിക്കുന്ന ആൺകുഞ്ഞിനെ ജനന സമയത്തെ ഭാരം 12lb ആണ്. അതായത് 5.44 കിലോഗ്രാം. 3.5 കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിക്കുക എന്നതുതന്നെ ക്ലേശകരമായ കാണുന്ന ലോകത്ത് പൂർണ്ണ ആരോഗ്യവാനായ ഇത്രയും ഭാരമുള്ള ഒരു കുഞ്ഞിനെ ഷാർലറ്റ് പ്രസവിച്ചു എന്നതു വൈദ്യശാസ്ത്ര രംഗത്ത് തന്നെ അത്ഭുതമാകുകയാണ്.

ഒരു സാധാരണ കുട്ടിയുടെ ഇരട്ടി വലുപ്പമാണ് റോറിക്ക് ഉള്ളത്. ഐവിഎഫ് രീതിയിലൂടെയാണ് റോറിയെ ഗർഭം ധരിച്ചത്. 5 മണിക്കൂർ നീണ്ടുനിന്ന പ്രസവ വേദനയ്ക്ക് ഒടുവിലാണ് ഷാർലറ്റ് പ്രസവിച്ചത്. ഷാർലറ്റിനും 26 കാരനായ അച്ഛൻ മാത്യു വില്യമിനും കുട്ടിക്ക് ഇത്രയും വലുപ്പം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു ധാരണയും ഇല്ലായിരുന്നു. പ്രസവ സമയത്ത് കുഞ്ഞിന് അസാമാന്യ വലുപ്പം ഉണ്ടെന്നു കണ്ട ഭയന്ന നഴ്‌സുമാർ മുതിർന്ന ഡോക്ടർമാരുടെ സഹായം തേടുകയായിരുന്നു. 

പ്രസവം അടുത്തപ്പോഴേയ്ക്കും കുഞ്ഞിനു വലിപ്പക്കൂടുതൽ ഉണ്ടെന്നു മനസിലാക്കിയെങ്കിലും സിസേറിയസിന്റെ പുറകെ പോകാതെ, സുഖപ്രസവം തന്നെ മതി എന്നു തീരുമാനിക്കുകയായിരുന്നു. കാത്തിരുന്നു ലഭിച്ച കുഞ്ഞായതുകൊണ്ട് തന്നെ റോറി തങ്ങളുടെ ഭാഗ്യമാണ് എന്നു പറയുന്നു ഷാർലറ്റ്. മാത്രമല്ല, അവനു വേണ്ടി കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ഷാർലറ്റ് കാലേക്കൂട്ടി വാങ്ങി.