സഹപാഠിയെ ക്രൂരമായി തല്ലിച്ചതക്കുന്ന വിദ്യാർഥികൾ, ഞെട്ടിക്കും ഈ വിഡിയോ!

സഹപാഠികളെ സഹോദരങ്ങളെപ്പോലെ സ്നേഹിക്കണമെന്നു കേട്ടാണു നാം വളര്‍ന്നത്. കളിച്ചും കഴിച്ചും കലഹിച്ചുമൊക്കെ ദിവസത്തിന്റെ പകുതിയിലേറെ ഒരുമിച്ചു കഴിയുന്ന അവർക്കിടയിൽ വൈരാഗ്യത്തിന്റെയോ ശത്രുതയുടെയോ ഒരുതരിമ്പു പോലും വന്നുകൂടാ. പക്ഷേ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ സമൂഹത്തെയാകെ ഞെട്ടിക്കുന്നതാണ്. സഹപാഠിയെ ഒരുകൂട്ടം വിദ്യാർഥികൾ ചേർന്നു ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണത്. മർദ്ദനത്തിനു നേതൃത്വം കൊടുത്തതാകട്ടെ കുപ്രസിദ്ധ ഗുണ്ടയെന്നു പേരുകേട്ടയാളുടെ മക്കളും.

ബീഹാറിലെ ഒരു സ്കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. രണ്ടു സഹോദരന്മാരും അവരുടെ കൂട്ടുകാരും ചേർന്നാണ് ക്ലാസിൽ വച്ച് ഒരു വിദ്യാർഥിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കുന്നത്. ബെൽറ്റും ഷൂസുമൊക്കെ വച്ചു മാറിമാറി അടിക്കുന്ന രംഗങ്ങൾ സിനിമയിലെ സീനുകളെക്കാൾ ഭയപ്പെടുത്തുന്നവയാണ്. തല്ലുകൊള്ളുന്ന വിദ്യാർഥി നിർത്തണമെന്നഭ്യർഥിച്ച് കേഴുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ലെന്നു മാത്രമല്ല ആവേശം പോലെ വീണ്ടും വീണ്ടും മർദ്ദിക്കുകയാണ്. സംഭവത്തിൽ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന വിശാൽ ഏലിയാസ് തൻമയ് സിങ്, വിക്കി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്ലസ് ടുവിൽ തന്നെ പഠിക്കുന്ന ഉത്തം കുമാറിനെയാണ് ഇരുവരും തല്ലിച്ചതച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങളെല്ലാം സഹപാഠികളെക്കൊണ്ടു പകർത്തിയ ഇവർ തന്നെയാണ് പിന്നീട് അതു പ്രചരിപ്പിച്ചതും. ഇരുവരുടെയും പിതാവും ഗുണ്ടയുമായ ശശി ഭൂഷൺ ഏലിയാസ് ഇപ്പോഴും മുസാഫിർ സെൻട്രൽ ജയിലിൽ തടവിലാണ്. മർദ്ദിച്ച സഹോദരങ്ങളെ പത്തു ദിവസത്തേക്കു സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.