ഓണം വന്നു, കസവിനു തലക്കനം കൂടി

ഓണം വന്നാൽ കസവിനു തലക്കനം കൂടും. ജീൻസിനെയും ടോപ്പിനെയും മാത്രം സന്തതസഹചാരികളായി പ്രഖ്യാപിച്ചിരിക്കുന്ന ട്രെൻഡി പെൺകൊടികൾ പോലും കസവു വസ്ത്രങ്ങളെ കൂടെ കൂട്ടുന്ന കാലമാണ്. ഓഫ്‌ വൈറ്റ് നിറവും സ്വർണക്കസവും എന്ന ഹിറ്റ് ജോഡിയെ വച്ച് പലവിധ പരീക്ഷണങ്ങളാണ് വസ്ത്രങ്ങളിൽ അരങ്ങേറുന്നത്. കേരള സാരിയും സെറ്റും മുണ്ടും വേണ്ടാത്തവർക്ക് ‘ഓണം മൂഡുള്ള’ അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യം.

ഓണം ആഘോഷങ്ങൾക്കായി കൂട്ടമായി കേരള സാരിയും കസവു മുണ്ടും വാങ്ങാനെത്തുന്നു കോളജ് കിടാങ്ങൾ. 500 രൂപ മുതൽ ഭേദപ്പെട്ട കസവു സാരിയും സെറ്റും മുണ്ടും ലഭിക്കും. കസവുകരയില്ലാത്തത് 250 രൂപ മുതൽ. പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിന്റിങ് ഉള്ളവ എന്നിങ്ങനെ പലതുണ്ട് തിരഞ്ഞെടുക്കാൻ. ടിഷ്യു സാരികൾക്ക് പ്രിയം കൂടുതലാണെന്നു പറയുന്നു മിഠായിത്തെരുവ് കസവുകടയുടെ മാനേജർ പി.കെ പ്രമോദ്. കോട്ടണിനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിന്റെ ബോ‍ഡി. പല്ലുവിലും ബോർഡറിലും മാത്രമായി ഒതുങ്ങിനിൽക്കില്ല സ്വർണത്തിളക്കം. 6000 രൂപയുടെ മുകളിലേക്കാണ് വില. മ്യൂറൽ പെയിന്റിങ് ചെയ്ത സാരികൾ 2000 രൂപ മുതൽ. ഓഫ്‌ വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്ഡറിയുമുള്ള സൽവാറുകളും ലെഹംഗകളും വിപണിക്കു പ്രിയങ്കരങ്ങൾ തന്നെ.

ഷർട്ടിന്റെ നിറത്തിനിണങ്ങിയ കസവു മുണ്ടുകളാണ് പുരുഷൻമാരേറെയും തിര‍ഞ്ഞെടുക്കുന്നത്. മുണ്ടിൽ കസവുകരയ്ക്കൊപ്പം പല നിറങ്ങളിൽ ചെറിയ ഡിസൈനുകളുണ്ടാകും ഇവയിൽ. യൂത്ത് പടയ്ക്ക് പ്രേമപ്പനി പിടിച്ചതോടെ കറുപ്പു ഷർട്ടിനും നല്ല ഡിമാൻഡാണ്. കുട്ടികൾക്ക് പട്ടുപാവാടയാണ് പ്രിയം. ഓണം സീസണിൽ തയ്യൽക്കാർ രാവും പകലും ജോലി ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളിൽ ബ്ലൗസും സൽവാറും തയ്ച്ചു കൊടുക്കുന്നയിടങ്ങളിൽ നല്ല തിരക്കാണ്. ബ്ലൗസിന്റെ നെക്ക് ഡിസൈനും അലങ്കാരങ്ങളുമനുസരിച്ച് തയ്യൽക്കൂലി 200 മുതൽ ആയിരങ്ങൾ വരെയാകാം